തന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് മുന്‍ ബിജെപി നേതാവ് ഉദിത് രാജ്
രത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ പട്ടികയ്ക്കെതിരെയും താന്‍ നിലപാട് എടുത്തത് ഈ സര്‍ക്കാരിന് സ്വീകാര്യമല്ല. ഇതോടെ തന്റെ ജീവിതം അപകടത്തിലാണ്
ന്യൂഡല്‍ഹി: തന്റെ ജീവന്‍ അപകടത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ്. പ്രമുഖ ദലിത് നേതാവും ബിജെപി എംപിയുമായിരുന്ന ഡോ. ഉദിത് രാജാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ ഫുലാന്‍ ദേവിയുടെ അവസ്ഥയിലേക്ക് തള്ളിവിടാനാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലാത്ത സമയത്ത് സര്‍ക്കാര്‍ തനിക്ക് സുരക്ഷ നല്‍കിയിരുന്നു. 2005ല്‍, എന്റെ ജീവന്‍ അപകടത്തിലാകാമെന്ന് മനസിലാക്കി എനിക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കി. 2009ല്‍ സര്‍ക്കാര്‍ നടത്തിയ അവലോകനത്തിന് ശേഷം എന്റെ സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. എംപിയായതിനുശേഷം ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിന് പകരം തനിക്ക് ലഭിച്ചിരുന്ന വൈ പ്ലസ് സുരക്ഷ കുറയ്ക്കുന്നതിനുള്ള ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോൾ ഞാന്‍ ഒരു എംപിയല്ലെങ്കിലും എന്റെ രാഷ്ട്രീയ സാമൂഹിക കാരണങ്ങളാല്‍ സാധാരണക്കാരുമായി ഞാന്‍ ബന്ധം പുലര്‍ത്തുന്നു. ഈ മാസം 20ന് തനിക്ക് ലഭിച്ചിരുന്ന സുരക്ഷ പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദലിതുകള്‍ക്ക് വേണ്ടി താന്‍ സംസാരിക്കുന്നതിനാല്‍ ഒരു പ്രത്യേക വിഭാഗത്തിനാല്‍ താന്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുകയാണ്.
ഇപ്പോള്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ പട്ടികയ്ക്കെതിരെയും താന്‍ നിലപാട് എടുത്തത് ഈ സര്‍ക്കാരിന് സ്വീകാര്യമല്ല. ഇതോടെ തന്റെ ജീവിതം അപകടത്തിലാണ്. എനിക്ക് ലഭിക്കുന്ന ഭീഷണികള്‍ എന്റെ സോഷ്യല്‍ സൈറ്റുകളില്‍ കാണാന്‍ കഴിയും. അടുത്തിടെ, സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ ട്വിറ്ററില്‍ താന്‍ നടത്തിയ സര്‍വേ ബിജെപി ഐടി സെല്ലിന്റെ അപ്രീതിക്ക് കാരണമായെന്നും ഇതിന് ശേഷം തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും ഉദിത് രാജ് പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതുമുതല്‍ ഇന്ത്യയിലുടനീളം ദലിതരെ അടിച്ചമര്‍ത്തുന്ന രീതി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയിലുടനീളം ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍, ദലിത് സ്ത്രീകള്‍ക്കെതിരായ ക്രൂരമായ പീഢനങ്ങള്‍ എന്നിവ അരങ്ങേറുകയാണെന്നും അദ്ദേഹം പറഞ്ഞു