കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ലീഗും ബിജെപിയും 'ഒന്നിച്ചു'; സവിതക്കും മക്കള്‍ക്കും ഇനി നല്ല വീട്ടില്‍ അന്തിയുറങ്ങാം

Update: 2024-05-07 06:57 GMT

കണ്ണൂര്‍: ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നാടൊന്നിച്ചു. കതിരൂരിലെ സവിതക്കും മക്കള്‍ക്കും വീടൊരുക്കാന്‍ കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത്. എല്ലാത്തിനും മുകളിലാണ് മനുഷ്യനെന്നും ബുദ്ധിമുട്ടില്‍ കൂടെയുള്ളവരെ ചേര്‍ത്ത്  നിര്‍ത്തുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നും മനുഷ്യത്വമാണ് മതമെന്നും ഈ പ്രവൃത്തിയിലൂടെ തെളിയുന്നു. 7 വര്‍ഷം മുമ്പാണ് ഓട്ടോ ഡ്രൈവറായിരുന്ന ഭര്‍ത്താവ് പ്രദീപന്റെ മരണം. രണ്ട്  കുട്ടികളുമായ് തട്ടിക്കൂട്ടിയ കൂരയില്‍ ഉറപ്പില്ലാത്ത ജീവിതമായിരുന്നു ഇത്രയും കാലം.

ഇവരുടെ ദുരിതം കണ്ടറിഞ്ഞ് വീടൊരുക്കാന്‍ ജനകീയ കമ്മിറ്റിയുണ്ടാക്കി. നിരവധിപേര്‍ സഹായവുമായി രംഗത്തെത്തി. പ്രദേശത്തെ ആര്‍എസ്എസ് കാര്യാലയം വീടിന്റെ കോണ്‍ക്രീറ്റ് ഏറ്റെടുത്തു. സിപിഎമ്മിന്റെ പി കൃഷ്ണപിളള സാംസ്‌കാരിക കേന്ദ്രം ടൈല്‍സ് സ്‌പോണ്‍സര്‍ ചെയ്തു. നാട്ടുകാരന്‍ വിപിസമദ് ചുമര് തേയ്ക്കാനുളള പണം നല്‍കി. വയര്‍മെന്‍ അസോസിയേഷന്‍ സൗജന്യമായി ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്തു. കതിരൂര്‍ സഹകരണ ബാങ്ക് മുതല്‍ കെഎസ്ഇബി വരെ ഒപ്പം നിന്നു. എട്ട് മാസം കൊണ്ട് എട്ട് ലക്ഷം ചെലവില്‍ സവിതക്ക് വീടായി.

Tags:    

Similar News