ആർഎസ്‌എസ്സിന്റെ ഡൽഹി ഓഫീസിൽ 4 പേർക്ക് കൊറോണ
കേന്ദ്ര മന്ത്രാലയങ്ങളിലെ ഓഫീസുകളിൽ കൊറോണ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്
ന്യൂഡൽഹി: ആർഎസ്‌എസ്സിന്റെ ഡൽഹി ഓഫീസിൽ കൊറോണ ബാധ സ്ഥിരീകരിച്ചു. ആർഎസ്എസ് സഹകരണ വിഭാഗം മേധാവികളടക്കം നാലുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോ. സുനിൽ അംബേക്കർ, ഡോ. യോഗേന്ദ്ര, ആസ്ഥാനത്തെ രണ്ട് പാചക്കാർ എന്നിവരെ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
ഡോ. അംബേക്കർ സഫ്ദർജംഗ് ആശുപത്രിയിൽ ചികിൽസയിലാണ്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഓഫീസ് അണുവിമുക്തമാക്കി. അതേസമയം, കേന്ദ്ര മന്ത്രാലയങ്ങളിലെ ഓഫീസുകളിൽ കൊറോണ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച വിവിധ മന്ത്രാലയങ്ങളിലെ നിരവധി ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, തൊഴിൽ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ജീവനക്കാരെ രോഗബാധിതരായി കണ്ടെത്തിയതിനെത്തുടർന്ന് മന്ത്രാലയത്തിന്റെ ഓഫീസുകൾ ജൂൺ 5 വരെ അടച്ചിട്ടു. മുഴുവൻ ഉദ്യോഗസ്ഥരോടും ജീവനക്കാരോടും വീട്ടിൽ നിന്ന് ജോലി ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
തലസ്ഥാനത്ത് 22,132 പേർക്ക് ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്. ഡൽഹിയിലെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അറനൂറിലേക്ക് അടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.