ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന്; ക്രൈസ്തവ കുടുംബത്തിന് നേരെ ആക്രമണം

സംഘടിച്ചെത്തിയ താക്കൂര്‍ വിഭാഗം ക്രൈസ്തവ ദമ്പതികളെ മര്‍ദിക്കുകയും പ്രദേശത്ത് നിന്ന് വീട് വിട്ട് പോകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തങ്ങള്‍ക്ക് ജീവനില്‍ ഭയമുണ്ടെന്ന് മര്‍ദനത്തിനിരയായവര്‍ പറഞ്ഞു.

Update: 2019-07-26 05:02 GMT

ലഖ്‌നോ: യുപിയില്‍ ഹിന്ദു താക്കൂര്‍ വിഭാഗത്തിന് ഭൂരിപക്ഷമുള്ള പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് കൃസ്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണം നടന്നതായി പരാതി. ചിനാറ്റ് ഏരിയയിലെ നന്തി വിഹാറില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് നേരെയാണ് താക്കൂര്‍ വിഭാഗത്തില്‍ നിന്ന് ആക്രമണം നേരിട്ടത്. ഏറെ കാലമായി അപമാനത്തിന് ഇരയാകുന്നതായി കുടുംബം പറഞ്ഞു.

താക്കൂര്‍ വിഭാഗം മാത്രം താമസിക്കുന്ന മേഖലയിലെ ഏക കൃസ്ത്യന്‍ കുടുംബമാണ് തങ്ങളുടേതെന്നും നിരന്തരം പീഡനത്തിനും അവഗണനക്കും ഇരയാകുന്നതായി ആക്രമത്തിന് ഇരയായ ദമ്പതികള്‍ പരാതിയില്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് തിങ്കളാഴ്ച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സംഘടിച്ചെത്തിയ താക്കൂര്‍ വിഭാഗം ക്രൈസ്തവ ദമ്പതികളെ മര്‍ദിക്കുകയും പ്രദേശത്ത് നിന്ന് പോകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. തങ്ങള്‍ക്ക് ജീവനില്‍ ഭയമുണ്ടെന്ന് മര്‍ദനത്തിനിരയായവര്‍ പറഞ്ഞു.

സംഭവത്തില്‍ ഇരുവിഭാഗത്തിനും എതിരേ കേസെടുത്തതായി ഗോംതി നഗര്‍ സിഐ അവ്‌നീശ്വര്‍ ചന്ദ്ര ശ്രീ വാസ്തവ പറഞ്ഞു. ക്രൈസ്തവ ദമ്പതികള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ പ്രധാനിയായ ശുഭം എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായും ഐപിസി 307 പ്രകാരം കേസെടുത്തതായും പോലിസ് അറിയിച്ചു.

Tags:    

Similar News