സര്‍ക്കാരിനെതിരേ 'ഗൂഢാലോചന'; ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

ഈ ആഴ്ച ആദ്യം സിങ്ങിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സിങിന്റെ വസതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പരിശോധന നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

Update: 2021-07-10 15:44 GMT

റായ്പുര്‍: ഛത്തീസ്ഗഢിലെ ഐപിഎസ് ഓഫിസര്‍ ജി പി സിങിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ്. ഈ ആഴ്ച ആദ്യം സിങ്ങിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് സിങിന്റെ വസതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പരിശോധന നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.പരിശോധനയില്‍ കണ്ടെത്തിയ രേഖകള്‍ പ്രകാരം സര്‍ക്കാരിനെതിരേയും ജനപ്രതിനിധികള്‍ക്കെതിരേയും വിദ്വേഷം വളര്‍ത്തുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി കണ്ടെത്തിയെന്ന് അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നു. ഐപിസി സെക്ഷന്‍ 124 എ(രാജ്യദ്രോഹം), സെക്ഷന്‍ 153 എ (രണ്ടുമതവിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്റെയോ, വര്‍ഗത്തിന്റെയോ, ജനനസ്ഥലത്തിന്റെയോ, വസതിയുടെയോ, ഭാഷയുടെയോ പേരില്‍ ശത്രുത വളര്‍ത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു. അഴിമതി വിരുദ്ധ ബ്യൂറോയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും സിങ്ങുമായി ബന്ധപ്പെട്ട 15 ഇടത്താണ് പരിശോധന നടത്തിയത്. 10 കോടിയുടെ സ്വത്ത് കണ്ടെത്തിയിരുന്നു.1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് സിങ്. നേരത്തേ എഡിജി, എസിബി, ഇഒഡബ്ല്യു ആയി സേവനമനുഷ്ഠിച്ചിട്ടുളള ഇദ്ദേഹം സംസ്ഥാന പോലിസ് അക്കാദമി ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നിതിനിടയിലാണ് സസ്‌പെന്‍ഷനിലാകുന്നത്.

പരിശോധനയില്‍ ചില കടലാസുകള്‍ കീറിയെറിഞ്ഞ നിലയില്‍ സിങിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് കണ്ടെത്തിയെന്നും ഇത് കൂട്ടിയോജിപ്പിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം.

വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരായ പരാമര്‍ശങ്ങള്‍, ഗൂഢാലോചനയിലൂടെ ആവിഷ്‌കരിച്ച പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ തുടങ്ങി സാമൂഹികവും മതപരവുമായ പലകാര്യങ്ങളും അതില്‍ പ്രതിപാദിച്ചിരുന്നതായാണ് വിവരം.

സിങ്ങിന്റെ അസോസിയേറ്റായ മണി ഭൂഷണ്‍ എന്ന ഓഫിസറുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സമാനമായ അഞ്ചുപേജുകളുളള രേഖകള്‍ കണ്ടെത്തിമെന്നും അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നു.

Tags:    

Similar News