ബിജെപി പ്രവര്‍ത്തകന്റെ മരണം: ബിജെപി നേതാവിന്റെ പ്രസ്താവന കലാപം അഴിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗം- എം വി ജയരാജന്‍

ജൂലൈ 25ന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍ പാനുണ്ട സ്വദേശി ജിംനേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി രേഖ പ്രകാരം ജിംനേഷിന് പുലര്‍ച്ചെ 2.30ന് ഹൃദ്രോഗം ഉണ്ടായപ്പോള്‍ ഇസിജി അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയെങ്കിലും പുലര്‍ച്ചെ 3.35ന് മരണപ്പെടുകയാണ് ചെയ്തത്.

Update: 2022-07-25 13:29 GMT

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ ഹൃദയസ്തംഭനം മൂലമുണ്ടായ മരണത്തെ സിപിഎം കൊലപാതകമാണെന്ന ബിജെപി നേതാവിന്റെ പ്രസ്താവന നാട്ടില്‍ കലാപം അഴിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ജൂലൈ 25ന് പുലര്‍ച്ചെ 2.30 ന് ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകന്‍ പാനുണ്ട സ്വദേശി ജിംനേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി രേഖ പ്രകാരം ജിംനേഷിന് പുലര്‍ച്ചെ 2.30ന് ഹൃദ്രോഗം ഉണ്ടായപ്പോള്‍ ഇസിജി അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയെങ്കിലും പുലര്‍ച്ചെ 3.35ന് മരണപ്പെടുകയാണ് ചെയ്തത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് മരണ കാരണം ഹൃദയസ്തംഭനമാണെന്നും ദേഹത്ത് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നുമാണ്. വസ്തുത ഇതായിരിക്കെ ബിജെപി ജില്ലാ പ്രസിഡന്റ്് മാധ്യമങ്ങളോട് പറഞ്ഞത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നുമാണ്.

ജൂലൈ 24 ഞായറാഴ്ച പാനുണ്ട യുപി സ്‌കൂളില്‍ ബാലസംഘം ഏരിയ സമ്മേളനമായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി അലങ്കരിച്ച കൊടിതോരണങ്ങള്‍ മദ്യപിച്ചെത്തിയ ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ രാവിലെ എട്ടിന് നശിപ്പിക്കുകയുണ്ടായി. നശിപ്പിച്ച സ്ഥലത്തു തന്നെ വീണ്ടും പുതിയ കൊടി സ്ഥാപിച്ചു. രാവിലെ 11ന് അതേ സംഘം രണ്ടാമതും കൊടി നശിപ്പിച്ചു. സമ്മേളനം സമാധാന പരമായി നടക്കേണ്ടതിനാല്‍ സിപിഎം പ്രവര്‍ത്തകര്‍ യാതൊരു സംഘര്‍ഷവും ഉണ്ടാക്കിയില്ല. സമ്മേളനം വൈകീട്ട് അഞ്ചിന് അവസാനിച്ചപ്പോള്‍ വീണ്ടും ബിജെപി ക്രിമിനല്‍ സംഘം അക്രമം സംഘടിപ്പിക്കുകയാണ് ഉണ്ടായത്.

ഇത്തരത്തില്‍ ഏകപക്ഷീയമായ അക്രമത്തെ മറച്ചു പിടിക്കാനും ഹൃദയസ്തഭനം മൂലമുണ്ടായ മരണത്തെ കൊലപാതകമാക്കി മാറ്റി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ബിജെപി നേതൃത്വം പരിശ്രമിച്ചത്. ആ നീക്കമാണ് ആശുപത്രി രേഖകളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മൂലം പൊളിഞ്ഞത്. കലാപമുണ്ടാക്കാനുള്ള ബിജെപി നീക്കം തിരിച്ചറിഞ്ഞ് ജനാധിപത്യ മതേതര വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് ജില്ലാ സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News