'വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ബിജെപി ഐടി സെല്ലിനെതിരേയാണ് ആദ്യം നടപടിയെടുക്കേണ്ടത്'; ദിഷ രവിയുടെ അറസ്റ്റില്‍ മമത ബാനര്‍ജി

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആരെയും അറസ്റ്റ് ചെയ്യുന്ന നടപടി അനുവദിക്കാനാവില്ല. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സ്വന്തം ഐടി സെല്‍ അംഗങ്ങള്‍ക്കെതിരെ ബിജെപി ആദ്യം നടപടിയെടുക്കണം.

Update: 2021-02-15 14:30 GMT

കൊല്‍ക്കത്ത: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സ്വന്തം ഐടി സെല്ലിനെതിരേയാണ് ബിജെപി സര്‍ക്കാര്‍ ആദ്യം നടപടിയെടുക്കേണ്ടതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷാ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മമതയുടെ പ്രതികരണം.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആരെയും അറസ്റ്റ് ചെയ്യുന്ന നടപടി അനുവദിക്കാനാവില്ല. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സ്വന്തം ഐടി സെല്‍ അംഗങ്ങള്‍ക്കെതിരെ ബിജെപി ആദ്യം നടപടിയെടുക്കണം. എന്ത്‌കൊണ്ടാണ് നിയമം നടപ്പാക്കുന്നതില്‍ ഇരട്ടത്താപ്പ്. മമതാ ബാനര്‍ജി ചോദിച്ചു.

കാവി പാര്‍ട്ടിയിലെ ഐടി സെല്‍ അംഗങ്ങള്‍ ത്രിണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് ആളുകളെ വിളിക്കുകയാണെന്നും തന്റെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും മമത ആരോപിച്ചു.

'ഞാന്‍ ഇത് പരിശോധിക്കാന്‍ കൊല്‍ക്കത്ത പോലിസിനോട് ആവശ്യപ്പെട്ടു,' അവര്‍ പറഞ്ഞു.

പാചകവാതക-ഇന്ധന വിലവര്‍ദ്ധനവിലും മമതാ ബാനര്‍ജി ബിജെപി സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചു. എല്ലാ ദിവസവും എല്‍പിജിയും ഇന്ധനവിലയും ഉയരുകയാണ്, കേന്ദ്രം ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ മാത്രമേ താല്‍പ്പര്യമുള്ളൂ, 'അവര്‍ പറഞ്ഞു.

Tags:    

Similar News