എന്‍ഐഎയെ ദുരുപയോഗം ചെയ്യുന്നത് ബിജെപി സര്‍ക്കാര്‍ അവസാനിപ്പിക്കണം: എസ് ഡിപിഐ

Update: 2020-12-22 15:33 GMT

ബംഗളൂരു: ജനകീയ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരേ എന്‍ഐഎയെയും മറ്റ് അന്വേഷണ ഏജന്‍സികളെയും ദുരുപയോഗം ചെയ്യുന്നത് ബിജെപി സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രവാചകനിന്ദാ പരാമര്‍ശത്തെ തുടര്‍ന്ന് 2020 ആഗസ്തില്‍ ബംഗളൂരുവിലെ ഡി ജി ഹള്ളിയിലും കെ ജി ഹള്ളിയിലും പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് അക്രമമുണ്ടായത്. ആദ്യം സംസ്ഥാന പോലിസും പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തി. ആയിരക്കണക്കിന് യുവാക്കളെ അന്വേഷണത്തിനു വേണ്ടി വിളിപ്പിക്കുകയും 180ലേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നില്‍ എസ്ഡിപിഐ നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നത് കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പ്രേരിതമാണ്. ഒരുഭാഗത്ത് കലാപത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് സംസ്ഥാന പോലിസ് കുറ്റപ്പെടുത്തുന്നു. മറുവശത്ത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ എന്‍ഐഎയെ ദുരുപയോഗം ചെയ്ത് എസ്ഡിപിഐയ്ക്കു മേല്‍ കേസ് കെട്ടിവയ്ക്കുകയാണ്.

    ഇന്നലെ എസ്ഡിപിഐ ബംഗളൂരു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫിനെയും ചില അംഗങ്ങളെയും എന്‍ഐഎ അറസ്റ്റ് ചെയ്തു. തുടക്കം മുതല്‍, എസ്ഡിപിഐ നേതാക്കളും അതിന്റെ അംഗങ്ങളും പതിവായി എന്‍ഐഎ ഓഫിസിലെത്തുകയും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുകയും ചെയ്തിരുന്നു. നേതാക്കളുടെ മൊബൈല്‍ ഫോണുകളും ഏതാനും പാര്‍ട്ടി ഓഫിസുകളും പരിശോധിച്ചു. എന്നിട്ടും സംഭവത്തില്‍ എസ്ഡിപിഐയുടെ പങ്ക് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. എന്നിട്ടും ബിജെപി നേതാക്കള്‍ നിര്‍ദേശിച്ച പ്രകാരം എന്‍ഐഎ എസ്ഡിപിഐയെ ലക്ഷ്യമിടുകയാണ്. സാമൂഹിക മാധ്യമത്തില്‍ ബിജെപി പ്രത്യയശാസ്ത്രത്തെ സ്ഥിരമായി പിന്തുണയ്ക്കുന്ന ബിജെപി അനുഭാവിയായ നവീന്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. ബിജെപി അനുഭാവിയായതിനാല്‍ നവീനെതിരേ നിസാര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇപ്പോള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍, യുഎപിഎ വകുപ്പുകള്‍ പ്രകാരം പ്രദേശത്തെ നൂറുകണക്കിന് മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവേചനം തുടരുകയും മുസ് ലിം സമുദായത്തില്‍പെട്ടവരായതിനാല്‍ ജാമ്യം നിഷേധിക്കുകയും ചെയ്യുകയാണ്. നിരപരാധികളായ യുവാക്കളുടെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതാവസ്ഥ ദയനീയമാണ്. കൊറോണ വ്യാപനത്തിനിടെ എസ്ഡിപിഐ പലവിധത്തില്‍ ജനങ്ങളെ സേവിക്കുകയും രാജ്യത്തുടനീളമുള്ള എല്ലാ മതവിശ്വാസികളുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഈ സേവനങ്ങള്‍ തുടരുന്നതിനും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനും ബംഗളൂരു നഗരത്തില്‍ എല്ലാവിധ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. എന്നാല്‍ ഡിജെ ഹള്ള, കെജി ഹള്ളി പ്രദേശത്ത് അക്രമം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് എസ്ഡിപിഐയുടെ കൂടിക്കാഴ്ചയെന്നു തെറ്റായി വ്യാഖ്യാനിച്ച് വ്യാജ തെളിവുണ്ടാക്കാനാണു ശ്രമിക്കുന്നത്.

    യഥാര്‍ത്ഥ കുറ്റവാളികളെ നിഷ്പക്ഷമായും പാര്‍ട്ടിയോ സംഘടനയോ മതമോ നോക്കാതെ അന്വേഷിച്ച് പിടികൂടണം. നിരപരാധികളെ ഉടന്‍ മോചിപ്പിക്കണം. യുഎപിഎ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമാവരുത്. ഭീമാ കോറെഗാവ്, സിഎഎ-എന്‍ആര്‍സി പ്രതിഷേധം, ഡല്‍ഹി കലാപം, ഇപ്പോള്‍ ഡിജെ ഹള്ളി അക്രമങ്ങള്‍ എന്നിവയുടെ പേരില്‍ ബിജെപി ഭരിക്കുന്ന സര്‍ക്കാര്‍ സാമൂഹിക പ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രതിപക്ഷത്തെയും നിരന്തരം ആക്രമിക്കുകയാണ്. ഇത്തരത്തിലുള്ള തെറ്റായ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണം. യഥാര്‍ത്ഥ കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരെ കേസെടുക്കണം. അവര്‍ ബിജെപി/ ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരോ നേതാക്കളോ ആണെങ്കിലും നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുജാഹിദ് പാഷ, അഫ്‌സര്‍ കൊടലിപേട്ട്, വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ഖാന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം അക്രം ഹസന്‍, സംസ്ഥാന സമിതിയംഗം ഫയാസ് ബംഗളൂരു, ബംഗളൂരു ജനറല്‍ സെക്രട്ടറി സലിം അഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് എച്ച് എം ഗംഗപ്പ സംബന്ധിച്ചു.

BJP government should stop Misuse of NIA: SDPI


Tags:    

Similar News