ബാങ്ക് കൊള്ളയടിക്കാനുള്ള ശ്രമം തകര്‍ത്തു; മൂന്നു പേരെ പോലിസ് വെടിവച്ച് കൊന്നു

ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പോലിസ് വെടിവച്ച് കൊന്നത്.

Update: 2021-08-22 17:09 GMT

ഗുവാഹത്തി: ബാങ്ക് കവര്‍ച്ച ചെയ്യാനെത്തിയ മൂന്ന് പേരെ അസം പോലിസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പോലിസ് വെടിവച്ച് കൊന്നത്.

അലഹാബാദ് ബാങ്കിന്റെ ബോട്ട്ഗാവ് ശാഖയില്‍ കവര്‍ച്ച നടത്താന്‍ ശ്രമമുണ്ടെന്ന് പോലിസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് പ്രദേശത്ത് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയത്. കൊള്ള സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുചിലര്‍ രക്ഷപ്പെട്ടതായും ഇവരുടെ വാഹനങ്ങളടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെ കൊള്ള സംഘം എത്തിയപ്പോള്‍ ചെംഗ്മാരിയില്‍ വെച്ച് പോലിസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പോലിസിന് നേരേ വെടിയുതിര്‍ക്കുകയും പോലിസ് തിരിച്ചടിക്കുകയുമായിരുന്നുവെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് ഏറ്റുമുട്ടലില്‍ വെടിയേറ്റത്. ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടതായും പോലിസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ ഇരുചക്ര വാഹനങ്ങളും മൊബൈല്‍ ഫോണുകളും മറ്റു ആയുധങ്ങളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടറും രണ്ട് തോക്കുകളും ഓക്‌സിജന്‍ സിലിന്‍ഡറുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. മൂന്നുമാസങ്ങള്‍ക്കു മുമ്പും ഇതേ ബാങ്കില്‍ കവര്‍ച്ചാശ്രമം അരങ്ങേറിയിരുന്നു.

Tags:    

Similar News