എൻആർസി: "ഞങ്ങൾക്ക് സൂക്ഷ്മ പരിശോധന ആവശ്യമില്ല. എനിക്കെൻറെ സഹോദരിമാരുടെ ജീവൻ നഷ്ടമായി "
ദേശീയ പൗരത്വ രജിസ്റ്ററിന്റെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് തിരിച്ചുവന്ന അസ്മ ഖാത്തൂണിൻറെ സഹോദരിമാരും ഭർത്താവും വാഹനാപകടത്തിൽ പെടുകയും സഹോദരിമാമാർ മരണപ്പെടുകയും ചെയ്തു.
ന്യുഡൽഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ സൂക്ഷ്മ പരിശോധന ജനങ്ങളെ വലയ്ക്കുന്നു. പൗരത്വ റജിസ്റ്ററിന്റെ സൂക്ഷ്മ പരിശോധന വേഗത്തിലാക്കി സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നല്‍കിയ അവസാന തീയതി ആഗസ്ത് 31 ആയിരിക്കെ രേഖകള്‍ ഹാജരാക്കാന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്നതാണ് വസ്തുത. സൂക്ഷ്മ പരിശോധനയ്ക്ക് ഹാജരായി തിരിച്ചുവരുമ്പോള്‍ ഉണ്ടായ ബസ് അപകടം കാരണം ഒരു കുടുംബം അനിശ്ചിതത്വത്തിലായ വാര്‍ത്ത നമ്മെ ഏറെ ഞെട്ടിക്കുന്നതാണ്.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് തിരിച്ചുവന്ന അസ്മ ഖാത്തൂണിന്റെ സഹോദരിമാരും ഭര്‍ത്താവും വാഹനാപകടത്തില്‍ പെടുകയും സഹോദരിമാര്‍ മരണപ്പെടുകയും ചെയ്തു. അപകടത്തില്‍ ഭര്‍ത്താവ് ചലനശേഷി നഷ്ടപ്പെട്ട് കിടക്കുകയാണ്. ആഗസ്ത് അഞ്ചിനായിരുന്നു സംഭവം, തന്റെ സഹോദരിമാരുടെ മരണത്തിന് കാരണം സൂക്ഷ്മ പരിശോധനക്ക് ആവശ്യമായ സമയം അനുവദിക്കാത്തതാണെന്ന് അസ്മ കുറ്റപ്പെടുത്തുന്നു.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗസ്ത് 5 ന് അസമിലെ കമ്രൂപ് ജില്ലയിലാണ് സംഭവം നടന്നത്. അപകടത്തില്‍ അസ്മ ഖാത്തൂണിന്റെ രണ്ട് സഹോദരിമാരായ ജോയിമോന്‍ നിസയും അര്‍ജീന ബീഗവുമാണ് മരണപ്പെട്ടത്. ആഗസ്ത് 3 ന്, ഡാകാചാങ് ഗ്രാമത്തില്‍ താമസിക്കുന്ന കുടുംബത്തിന് എന്‍ആര്‍സി അധികൃതരുടെ നോട്ടിസ് ലഭിക്കുന്നത്. രേഖകള്‍ പുനപരിശോധിക്കുന്നതിന് 24 മണിക്കൂറിനുള്ളില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. ഇവരുടെ ഗ്രാമത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഗോലഘാട്ടിലെ ഓഫിസില്‍ ആയിരുന്നു ഹാജരാകേണ്ടത്. ഹാജരായി തിരിച്ച് വരുമ്പോള്‍ ആയിരുന്നു കുടുംബത്തെ നടുക്കിയ ആ സംഭവം.
അന്തിമ എന്‍ആര്‍സിയില്‍ അവരുടെ പേരുകള്‍ നിലനില്‍ക്കുമോ എന്ന് അവര്‍ക്ക് ഉറപ്പില്ല. പക്ഷേ അവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഒരു കുടുംബത്തിലെ മാത്രം അവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏകദേശം മുപ്പതുലക്ഷത്തിലധികം പേരാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ രജിസ്റ്റര്‍ പ്രകാരം വിദേശികളായി മാറിയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ ജോലി ചെയ്തുവരുന്ന ജവാന്മാരെ അടക്കം വിദേശികളായി പ്രഖ്യാപിച്ച റിപോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.