യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍: വാര്‍ത്ത നല്‍കിയതിന് അറസ്റ്റിലായവരുടെ എണ്ണം നാലായി

നേരത്തേ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനൂജിയ, നേഷന്‍ ലൈവ് മേധാവി ഇഷിക സിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനൂജിയയെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ഇഷിക സിങ്ങിനെയും അനൂജ് ശുക്ലയെയും നോയിഡയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

Update: 2019-06-10 05:07 GMT

ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തതിന് ഒരാളെ കൂടി യുപി പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ രണ്ട് ദിവസത്തിനിടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ട്വിറ്ററില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ഗോരഖ്പൂര്‍ പോലിസ് ട്വീറ്റ് ചെയ്തു.

നേരത്തേ മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനൂജിയ, നേഷന്‍ ലൈവ് മേധാവി ഇഷിക സിങ്, എഡിറ്റര്‍ അനൂജ് ശുക്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനൂജിയയെ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ഇഷിക സിങ്ങിനെയും അനൂജ് ശുക്ലയെയും നോയിഡയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വകാര്യ ചാനലുകളോടു ഒരു യുവതി പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിനാണ് അറസ്റ്റ് നടപടികള്‍ തുടരുന്നത്.

സ്വതന്ത്രമാധ്യമ പ്രവര്‍ത്തകനും ദി വയര്‍ മുന്‍ റിപ്പോര്‍ട്ടറുമായ പ്രശാന്ത് ജഗദീഷ് കനൂജിയയെ ആണ് യുപി പോലിസ് ആദ്യം അറസ്റ്റ് ചെയ്തത്. 'സ്‌നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി' എന്ന മുഖവുരയോടെയാണ് പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായി സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഇതാണ് നടപടിക്ക് ഇടയാക്കിയത്.

അതേസമയം, മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും മേലുള്ള കടന്ന് കയറ്റമാണെന്നും ഇത് രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കു മേലുള്ള കടന്ന് കയറ്റമാണെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദ രാജന്‍ പ്രതികരിച്ചു. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിന്റെ പേരിലുണ്ടായ യുപി സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

Tags: