പോഷകസംഘടനകളില്‍ 20 ശതമാനം വനിതാ സംവരണം; പുതിയ നീക്കവുമായി മുസ്‌ലിം ലീഗ്

യൂത്ത് ലീഗും എംഎസ്എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏര്‍പ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോള്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Update: 2021-10-02 15:38 GMT

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പോഷകസംഘടനകളില്‍ വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി എം എ സലാം. മഞ്ചേരിയില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗും എംഎസ്എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏര്‍പ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോള്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഹരിത വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്. വീണ്ടും അത് തുറക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. യോഗത്തില്‍ ഒരു തരത്തിലുമുള്ള അപശബ്ദവും അപസ്വരവുമുണ്ടായില്ല. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാണ് യോഗത്തില്‍ തീരുമാനമായിട്ടുള്ളതെന്നും ലീഗില്‍ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് പരാജയപ്പെട്ട 12 മണ്ഡലങ്ങളിലും പ്രത്യേക സമിതികള്‍ കാരണം വിലയിരുത്തും. ഓരോ മണ്ഡലത്തിലും രണ്ടുപേര്‍ വീതമായിരിക്കും സമിതിയിലുണ്ടായിരിക്കുക. സിറ്റിങ് എംഎല്‍എയും മറ്റൊരാളും സമിതി അംഗമാകും. പാര്‍ട്ടി അച്ചടക്കം പ്രധാനമാണ്. അച്ചടക്ക സമിതി ജില്ലകളിലും വരും. മുസ്‌ലിം ലീഗ് വക്താക്കളുണ്ടാകും. ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് ചുമതലപ്പെടുത്തിയവരുണ്ടാകും-അദ്ദേഹം പറഞ്ഞു.

ഉപസമിതി തയാറാക്കിയ പ്രവര്‍ത്തന നയരേഖ പ്രവര്‍ത്തക സമിതി അംഗീകരിച്ചു. ഭാവി പ്രവര്‍ത്തനത്തിനുള്ള രൂപരേഖയാണിത്. ജില്ലകളിലും ജില്ല പ്രവര്‍ത്തന സമിതികള്‍ വിളിക്കും. ജില്ലതലത്തില്‍ പാര്‍ട്ടിയെ ശാക്തീകരിക്കുകയായിരിക്കും ആദ്യ കര്‍മപരിപാടി. താഴേത്തട്ടിലുള്ള ഘടകങ്ങളുമായി നേതൃത്വം ചര്‍ച്ച നടത്തും. പാര്‍ട്ടിയിലെയും മുന്നണിയിലെയും പ്രശ്‌നപരിഹാരമായിരിക്കും ഇതുവഴി ലക്ഷ്യമിടുന്നതെന്നും സലാം അറിയിച്ചു.

Tags:    

Similar News