ബാലികയെ പീഡിപ്പിച്ചുകൊലപ്പെടുത്തി; പ്രതിയെ വെടിവെച്ച് വീഴ്ത്തി ഐപിഎസ് ഓഫിസര്‍, കയ്യടിച്ച് സോഷ്യല്‍ മീഡിയ

അയല്‍വാസിയായ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ചിട്ട ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് സാമൂഹിക മാധ്യമങ്ങളില്‍ താരമായത്.

Update: 2019-06-24 00:56 GMT

ലക്‌നോ: ആറുവയസ്സുകാരി ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തിയ ഐപിഎസ് ഓഫിസര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞകയ്യടി. അയല്‍വാസിയായ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന പ്രതിയെ വെടിവച്ചിട്ട ഉത്തര്‍പ്രദേശിലെ രാംപൂര്‍ എസ്പി അജയ്പാല്‍ ശര്‍മയാണ് സാമൂഹിക മാധ്യമങ്ങളില്‍ താരമായത്.

ഉത്തര്‍ പ്രദേശിലെ റാംപൂര്‍ ജില്ലയില്‍നിന്ന് കഴിഞ്ഞ മാസം ഏഴിനാണ് ആറുവയസ്സുകാരിയെ കാണാതായത്. കുട്ടിക്കായി പോലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച മൃതദേഹം കണ്ടെത്തുകയും കാണാതായ ബാലികയുടേതാണെന്ന് പോലിസ് സ്ഥിരീകരിരിക്കുകയും ചെയ്തിരുന്നു. കുട്ടി ക്രൂരമായ പീഡനത്തിനിരയായതായും പോലിസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നാസിലാണെന്ന് തിരിച്ചറിഞ്ഞത്.

ഇയാളെ പിടികൂടാന്‍ എത്തിയപ്പോഴാണ് പ്രതി പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പോലിസിനെ കമ്പളിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കിയ പ്രതിയെ അജയ്പാല്‍ ഐപിഎസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ ഇരുകാലുകളിലും തുടരെ തുടരെ ഇദ്ദേഹം വെടിയുതിര്‍ത്തു. മൂന്നു റൗണ്ട് വെടിയുതിര്‍ത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രതി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News