ഇറ്റലിയും ജർമനിയും ഫ്രാൻസും ആസ്‌ട്രസെനക്ക വാക്സിൻ വിതരണം നിർത്തിവച്ചു
ഡെൻമാർക്ക് ആണ് വാക്സിന്റെ വിതരണം ആദ്യമായി നിർത്തിവെച്ചത്. പിന്നാലെ നെതർലൻഡ്സ്, അയർലൻഡ്, നോർവേ, ഐസ്ലാൻഡ്, കോംഗോ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു.
പാരീസ്: വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിന്റെ വിതരണം ഇറ്റലിയും ജർമനിയും ഫ്രാൻസും താത്‌കാലികമായി നിർത്തിവച്ചു.
ആസ്ട്രസെനക്ക വാക്സിൻ വിതരണം താത്‌കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് അറിയിച്ചത്. യൂറോപ്യൻ മെഡിസിൻ ഏജൻസി(ഇഎംഎ)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും ഇഎംഎ വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.
മുൻകരുതൽ എന്ന നിലയിലും താൽക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്സിൻ വിതരണം നിർത്തിവെച്ചതെന്ന് ഇറ്റാലിയൻ മെഡിസിൻ അതോറിട്ടി (എഐഎഫ്എ) വ്യക്തമാക്കി. ഡെൻമാർക്ക് ആണ് ആസ്ട്രസെനക്ക കൊവിഡ് വാക്സിന്റെ വിതരണം ആദ്യമായി നിർത്തിവെച്ചത്. പിന്നാലെ നെതർലൻഡ്സ്, അയർലൻഡ്, നോർവേ, ഐസ്ലാൻഡ്, കോംഗോ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം നിർത്തിവെച്ചിരുന്നു.