സമര വിജയം; കണ്ടങ്കാളി പെട്രോളിയം പദ്ധതിയുമായി മുന്നോട്ട് പോകില്ല: മുഖ്യമന്ത്രി
നിർദ്ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്കായി 85 ഏക്കർ നെൽവയൽ ഏറ്റെടുത്ത് വിദേശ കുത്തക കമ്പനിക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരേ കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശവാസികൾ ജനകീയ സമരത്തിലാണ്.
കണ്ണൂർ: കണ്ടങ്കാളി നിർദ്ദിഷ്ട പെട്രോളിയം സംഭരണശാല പദ്ധതിക്കെതിരായി നടക്കുന്ന ജനകീയ സമരം വിജയത്തിലേക്ക്. പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് സമരസമിതി പ്രവവർത്തകരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി വാക്കാലുറപ്പ് നൽകി. മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിച്ചുകൊണ്ട് പയ്യന്നൂർ ലാൻ്റ് അക്വിസിഷൻ തഹസിൽദാർ ഓഫീസിനു മുന്നിൽ നടന്നുവന്ന 88 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു.
നിർദ്ദിഷ്ട പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ പയ്യന്നൂരിൽ തഹസിൽദാർ ഓഫീസ് പ്രവർത്തനം നിർത്തലാക്കുമെന്നും ബിപിസിഎൽ വിൽക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കണ്ടങ്കാളി പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും ജനകീയ സമരസമിതി പ്രവവർത്തകരുമായി കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച് നടത്തിയ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി അറിയിച്ചു. സമരസമിതി ചെയർമാൻ ടിപി പത്മനാഭൻ , അപ്പുക്കുട്ടൻ കാരയിൽ, എൻ സുബ്രഹ്മണ്യൻ, അത്തായി ബാലൻ എന്നിവർ സംബന്ധിച്ചു.
നിർദ്ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്കായി 85 ഏക്കർ നെൽവയൽ ഏറ്റെടുത്ത് വിദേശ കുത്തക കമ്പനിക്ക് കൈമാറാനുള്ള സർക്കാർ നീക്കത്തിനെതിരേ കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശവാസികൾ ജനകീയ സമരത്തിലാണ്.