വളാഞ്ചേരിയില്‍ ഹോം നഴ്‌സിനെ കൊലപെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

വെള്ളിയാഴ്ച രാവിലെ മെലിഞ്ഞ പ്രകൃതക്കാരനായ ഒരാളെ സംശയകരമായി കണ്ടതായി നാട്ടുകാര്‍ നല്‍കിയ മൊഴിയും അയല്‍ക്കാര്‍ നല്‍കിയ സൂചനകളുമാണ് അന്വേഷണത്തിന് നിര്‍ണായകമായത്‌.

Update: 2019-07-12 08:36 GMT

തിരൂര്‍: ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. വെട്ടിച്ചിറ പുന്നത്തല കരിങ്കപ്പാറ അബ്ദുല്‍സലാമി(35)നെയാണ് തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തി (52)നെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഹോട്ടല്‍ ജോലിക്കാരനായ അബ്ദുള്‍സലാമിനെ പോലിസ് പിടികൂടിയത്. തനിച്ചാണ് നഫീസത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്.

പ്രതി അബ്ദുല്‍ സലാം ബലാത്സംഗ ശ്രമം വിജയിക്കാതിരുന്നതോടെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ തിരൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നായി പോലിസ് കണ്ടെടുത്തു. പ്രതിയെ ഇന്നലെയാണ് പോലിസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതോടെ രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇന്ന് വൈകീട്ട് പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

അബ്ദുല്‍സലാം കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നഫീസത്ത് താമസിക്കുന്ന വീട്ടിലെത്തിയതെന്ന് പോലിസില്‍ മൊഴി നല്‍കി. ശാരീരികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കഴുത്തില്‍ ഷാള്‍ മുറുക്കിയത്. മരണം ഉറപ്പായതോടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളും നഫീസത്തിന്റെ മൊബൈല്‍ഫോണും കവര്‍ന്ന് ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. മംഗലാപുരത്തേക്ക് കടന്ന ഇയാള്‍ നാട്ടില്‍ തന്നെ കുറിച്ച് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് തോന്നിയതോടെ മടങ്ങിയെത്തി വെട്ടിച്ചിറയില്‍ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ വളാഞ്ചേരിയിലും മൊബൈല്‍ഫോണ്‍ തിരൂരിലും വിറ്റു.

തെളിവെടുപ്പിനായി പ്രതിയെ നഫീസത്തിനെ കൊലപ്പെടുത്തിയ ക്വാര്‍ട്ടേഴ്‌സിലും ആഭരണവും മൊബൈല്‍ഫോണും വിറ്റ കടകളിലും കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ മെലിഞ്ഞ പ്രകൃതക്കാരനായ ഒരാളെ സംശയകരമായി കണ്ടതായി നാട്ടുകാര്‍ നല്‍കിയ മൊഴിയും അയല്‍ക്കാര്‍ നല്‍കിയ സൂചനകളുമാണ് അന്വേഷണത്തിന് നിര്‍ണായകമായത്‌. നഫീസത്തിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സലാമിലേക്ക് എത്താന്‍ പോലിസിനെ എളുപ്പത്തില്‍ സഹായിച്ചത്. തുടര്‍ന്ന് അന്വേഷണം സലാമിലേക്ക് നീങ്ങുകയായിരുന്നു. ഇതറിയാതെയാണ് പ്രതി നാട്ടിലെത്തുന്നതും പോലിസിന്റെ പിടിയിലാവുന്നതും.

Tags:    

Similar News