യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനിയുടെ ആത്മഹത്യ ശ്രമം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കണം.

Update: 2019-05-04 09:05 GMT

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് കാംപസിനുള്ളിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ റിപോർട്ട് തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് റിപോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശം നൽകിയത്. കോളജ് അധികൃതരുമായും വിദ്യാര്‍ഥിനിയുമായും ആശയവിനിമയം നടത്തി സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. എസ്എഫ്‌ഐയുടെ പീഡനമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് ആരോപണം. എസ്എഫ്ഐ നേതാക്കളുടെ മാനസികപീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാർഥിനി മൊഴി നൽകിയതായും സൂചനയുണ്ട്.

ഇന്നലെ രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കാന്‍ ശ്രമിച്ച് അവശനിലയില്‍ കണ്ടെത്തിയത്. എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചിരുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് പോലിസ് അറിയിച്ചു.

അതിനിടെ, സംഭവത്തിൽ പ്രതികളെ പിടികൂടാനായി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം പോലിസ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Tags:    

Similar News