യോജിച്ച സമരം നല്ല സന്ദേശം: ഉമ്മന്‍ചാണ്ടി

ബിജെപി ഇതരകക്ഷികള്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായം.

Update: 2019-12-21 08:52 GMT

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ കോണ്‍ഗ്രസ്-എല്‍ഡിഎഫ് സംയുക്ത സമരത്തെ പിന്തുണച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. സംയുക്തസമരത്തെ എതിര്‍ത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടാണ് ഉമ്മന്‍ചാണ്ടി തള്ളിയത്. രാജ്യത്തെ ഏതൊരു സ്ഥലത്ത് നടന്നതിനേക്കാളും നല്ല സന്ദേശമാണ് ഭരണ-പ്രതിപക്ഷങ്ങളുടെ യോജിച്ച സമരത്തിലൂടെ കേരളം നല്‍കിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരളത്തിന്റെ യോജിച്ച പോരാട്ട നിലപാടിനെ ഇന്ത്യയൊട്ടാകെ സ്വാഗതം ചെയ്തു. ദേശീയതലത്തിലെ ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തിയാല്‍ ബിജെപി ഇതരകക്ഷികള്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാകണമെന്നാണ് തന്റെ അഭിപ്രായം. 52 വര്‍ഷംമുമ്പ് അരി ലഭിക്കാനായി ഭരണ--പ്രതിപക്ഷ കക്ഷികള്‍ സംയുക്ത സമരാഹ്വാനം നടത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് പൗരത്വഭേദഗതി നിയമത്തിനെതിരെ ഇരുമുന്നണിയും യോജിച്ച പോരാട്ടത്തിന്റെ പാതയിലെത്തിയത്. അദ്ദേഹം വ്യക്തമാക്കി. യോജിച്ച സമരം ഇനിയും വേണമെന്ന് കഴിഞ്ഞദിവസം മുസ്ലിംലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉമ്മന്‍ചാണ്ടി ഈ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. 

Tags: