തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യവല്‍ക്കരണനീക്കം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാട് തിരുത്തുന്നതിനു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരംഭമായി വിമാനത്താവളം നിലനിര്‍ത്താനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹവും സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് രണ്ടുതവണ കത്തയച്ചതായും നിയമസഭയില്‍ എ കെ ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് കൈമാറിയ 258.06 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 8.29 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 628ഓളം ഏക്കര്‍ ഭൂമിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളുടെ നിര്‍മാണത്തിലും നടത്തിപ്പിലുമുള്ള സംസ്ഥാനത്തിന്റെ പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം രൂപീകൃതമാകുന്നതിനു മുമ്പ് തിരുവിതാംകൂര്‍ മഹാരാജാവ് കൈമാറിയ ഭൂമിയും സംസ്ഥാനം രൂപീകൃതമായശേഷം സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഭൂമിയും ഉള്‍പ്പെടുന്നതിനാലും സ്വകാര്യവല്‍ക്കരിക്കുന്നപക്ഷം നല്‍കിയ ഭൂമിയുടെ പരിഗണന നല്‍കുമെന്ന് 2003ല്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്രകാരമൊരു ആവശ്യം മുന്നോട്ടുവച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന്റെ അധീനതയിലുള്ള ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടപ്പാക്കണമെന്നും വിമാനനത്താവളത്തിന് ഏറ്റെടുത്ത് നല്‍കിയ ഭൂമിയുടെ വിലയ്ക്ക് തത്തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കണമെന്ന നിര്‍ദ്ദേശവും കേന്ദ്രത്തെ അറിയിക്കുകയുമുണ്ടായി.ഇക്കാര്യത്തില്‍ അനുകൂല നിലപാട് നാളിതുവരെ ഉണ്ടാകാത്തതിനാലാണ് വിമാനത്താവള നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന 'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ്' എന്ന ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുന്നതിന്നടപടി സ്വീകരിച്ചത്.
ബിഡ് സംബന്ധമായ വിഷയങ്ങള്‍ തീരുമാനമെടുക്കുന്നതിന് ടെക്നിക്കല്‍ & ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റിനെയും ലീഗല്‍ കണ്‍സള്‍ട്ടന്റിനെയും നിയമിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിഡിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന എസ്പിവിക്ക് പരിധിയില്ലാത്ത റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിമിതമായ 10 ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ നല്‍കാനാണ് കേന്ദ്രം സമ്മതിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ ബിഡ് സമര്‍പ്പിക്കുന്നതിനായി കേരള സര്‍ക്കാരും കെഎസ്‌ഐഡിസിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ നടന്നുവരികയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാട് തിരുത്തുന്നതിനുവേണ്ടി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരംഭമായി വിമാനത്താവളം നിലനിര്‍ത്താനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.