ഭരണഘടനാ സ്ഥാപനങ്ങള്‍ വരുതിയിലാക്കി മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തറക്കുന്നു: പ്രഫ.കെ വി തോമസ്

വിവരാവകാശ നിയമത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകളിലൂടെ അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്നും മാറി സര്‍ക്കാരിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന സംവിധാനമാക്കി മാറ്റി.ലോകസഭയിലെ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയിലെ പ്രതിപക്ഷ അനൈക്യവും മുതലെടുത്താണ് മോദി സര്‍ക്കാര്‍ വിവരവകാശ നിയമത്തെ ഇല്ലായ്മ ചെയ്യുന്നതിനു ആരംഭമായി ഈ ബില്ല് പാസാക്കിയിട്ടുള്ളത്

Update: 2019-08-03 06:30 GMT

കൊച്ചി: ജനാധിപത്യ സംരക്ഷണത്തിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ചൊല്‍പ്പടിയിലാക്കികൊണ്ട് മോഡി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തറക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രഫ കെ വി തോമസ്.വിവരാവകാശ നിയമത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകളിലൂടെ അതിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ നിന്നും മാറി സര്‍ക്കാരിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന സംവിധാനമാക്കി മാറ്റി.ലോകസഭയിലെ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയിലെ പ്രതിപക്ഷ അനൈക്യവും മുതലെടുത്താണ് മോദി സര്‍ക്കാര്‍ വിവരവകാശ നിയമത്തെ ഇല്ലായ്മ ചെയ്യുന്നതിനു ആരംഭമായി ഈ ബില്ല് പാസാക്കിയിട്ടുള്ളത്.സര്‍ക്കാരും പൊതുസ്ഥാപനങ്ങളും സുതാര്യതയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ആര്‍ക്കും ഉറപ്പ് വരുത്താവുന്ന പൗരാവകാശം ഉറപ്പിച്ച നിയമനിര്‍മ്മാണമായിരുന്നു

2005 ല്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവരാവകാര നിയമം. ദേശീയ തലത്തില്‍ സ്വതന്ത്ര പദവിയും സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ പദവിയുമാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കപ്പെട്ടിരുന്നത്. 5 വര്‍ഷവും ഒറ്റ ടേമും ആയിരുന്നു കാലാവധി. എന്നാല്‍ കാലാവധിയും ശമ്പളവും ടേമും കേന്ദ്ര സര്‍ക്കാരിന് നിശ്ചയിക്കാമെന്നാണ് പുതിയ നിയമത്തിലൂടെഭേദഗതി വരുത്തിയിരിക്കുന്നത്.വിവരാവകാശ കമ്മീഷണറുടെ നിയമനവും, ശമ്പളവും , കാലാവധിയും, പുനര്‍ നിയമനവും പൂര്‍ണ്ണമായും തീരുമാനിക്കാനുള്ള അവകാശം പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിലൂടെ ഭാവിയില്‍ സര്‍ക്കാരിന് ഹാനികരമായി ഭവിക്കാന്‍ സാധ്യതയുള്ള വിവരങ്ങള്‍ പുറത്തേക്ക് വരാതിരിക്കാനുള്ള വാതില്‍ കൊട്ടിയടക്കപ്പെടുകയാണെന്നും പ്രഫ കെ വി തോമസ് പറഞ്ഞു.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനും സുതാര്യത ഉറപ്പ് വരുത്താനും ലക്ഷ്യമിട്ട് നടപ്പാക്കിയ ഒരു നിയമത്തിന്റെ അന്ത:സത്ത ചോര്‍ത്തി കളയുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണത്തിലൂടെ നടത്തിയിരിക്കുന്നതെന്നും പ്രഫ കെ വി തോമസ് ചൂണ്ടിക്കാട്ടി

Tags:    

Similar News