റിപ്ലബ്ലിക് ദിനമാഘോഷിച്ച് കേരളവും; പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും പ്രശംസിച്ച് ഗവര്‍ണര്‍

പ്രളയാനന്തര പുനര്‍നിര്‍മാണം സുതാര്യമായി മുന്നോട്ട് പോവണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലരാതെ ശ്രദ്ധിക്കണം. അക്രമ സമരങ്ങളും ഹര്‍ത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണം. ഹര്‍ത്താല്‍ ആക്രമങ്ങളെക്കുറിച്ച് പുനര്‍ചിന്തനം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Update: 2019-01-26 05:42 GMT

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍ കേരളവും. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30ന് ഗവര്‍ണര്‍ പി സദാശിവം ദേശീയപതാക ഉയര്‍ത്തിയതോടെ സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ പ്രശംസിച്ചു.

പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്‌കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകള്‍ മികച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണം സുതാര്യമായി മുന്നോട്ട് പോവണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം കലരാതെ ശ്രദ്ധിക്കണം. പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ പാടില്ല. അക്രമ സമരങ്ങളും ഹര്‍ത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണം. ഹര്‍ത്താല്‍ ആക്രമങ്ങളെക്കുറിച്ച് പുനര്‍ചിന്തനം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എല്ലാവരെയും ഗവര്‍ണര്‍ പ്രകീര്‍ത്തിച്ചു. വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി. കാസര്‍കോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇ ചന്ദ്രശേഖരനും കണ്ണൂര്‍ പോലിസ് ഗ്രൗണ്ടില്‍ ഇ പി ജയരാജനും തൃശൂരില്‍ വി എസ് സുനില്‍കുമാറും മലപ്പുറത്ത് മന്ത്രി കെ ടി ജലീലും പതാക ഉയര്‍ത്തി. എറണാകുളത്ത് മന്ത്രി എ സി മൊയ്തീനും പാലക്കാട് കോട്ട മൈതാനിയില്‍ മന്ത്രി എ കെ ബാലനും മറ്റു ജില്ലകളില്‍ മന്ത്രിസഭയിലെ മറ്റു അംഗങ്ങളും പതാക ഉയര്‍ത്തി.


Tags:    

Similar News