കെഎസ്ആര്‍ടിസിയില്‍ തൊഴില്‍സംരക്ഷണില്ല; പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
സര്‍ക്കാര്‍ മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയും കള്ളക്കളിയുമാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നിലെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ പോലും മന്ത്രിക്കു കഴിയുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്. സര്‍ക്കാര്‍ മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയും കള്ളക്കളിയുമാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നിലെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. തുച്ഛമായ വേതനത്തില്‍ അടിമപ്പണി ചെയ്ത എംപാനലുകാരെ സംരക്ഷിക്കാനായില്ല. 17 വര്‍ഷം വരെ സര്‍വീസുള്ള എംപാനല്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തൊഴില്‍ സംരക്ഷണമുണ്ടാവുമോയെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉറപ്പുണ്ടായില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വിഷയത്തില്‍ ഗതാഗതമന്ത്രിയും സിഎംഡിയും രണ്ടുതട്ടിലാണ്. കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ പോലും മന്ത്രിക്കു കഴിയുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. സിഎംഡിക്കെതിരെ ഇടതുനേതാക്കള്‍ പോലും വിമര്‍ശനം ഉന്നയിക്കുകയാണ്.
താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടണമെന്ന് സിഎംഡി കത്ത് നല്‍കി. ഈ കത്ത് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് കോടതിയില്‍ ഹാജരാക്കി. കേസ് കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ പിരിച്ചുവിടലിനെ എതിര്‍ത്തില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പിരിച്ചുവിട്ട 3671 എംപാനല്‍ ജീവനക്കാര്‍ക്ക്് പകരം നിയമിച്ചത് 1200 പേരെ മാത്രമാണ്. ഇടതുസര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ സമീപനമാണ് സ്വീകരിച്ചത്. രണ്ടര വര്‍ഷംകൊണ്ട് കെഎസ്ആര്‍ടിസിയുടെ കടം കൂടി. അപ്പീലിന് പോകാതെ ജീവനക്കാരെ പിരിച്ചുവിട്ടു. 3000 പേരുടെ ശവത്തിന് മുകളിലാണ് ഗതാഗത മന്ത്രി കഴിയുന്നതെന്നും പിരിച്ചുവിട്ടവരെ സഹായിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. അതേസമയം, കേസ് കോടതിയുടെ പരിഗണയിലാണെന്നും ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നത് എംപാനലുകാര്‍ക്ക് ദോഷം ഉണ്ടാക്കുമെന്നും അടിയന്തര പ്രമേയ നോട്ടീസിനെ എതിര്‍ത്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കോടതിയലക്ഷ്യമാകാതെ ചര്‍ച്ചചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കി. 9300 ഒഴിവുണ്ടെന്ന് പിഎസ്‌സിയെ അറിയിച്ചത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അന്ന് നിയമനം നടത്തിയില്ല. അന്തിമവിധി വന്നശേഷം സുപ്രീംകോടതിയെ സമീപിക്കുകയോ മറ്റു മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.