അതിര്‍ത്തി തുറന്നില്ല; കാസർ‍കോട് ചികിൽസ കിട്ടാതെ ഒരാൾ കൂടി മരിച്ചു

രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവാടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ടായിരുന്നു.

Update: 2020-04-06 16:23 GMT

കാസ‌‌‌ർകോട്: കാസർ‍കോട് ചികിൽസ കിട്ടാതെ ഒരാൾ കൂടി മരിച്ചു. കടമ്പാർ സ്വദേശി കമലയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പോലിസ് തടഞ്ഞ് മടക്കി അയച്ചുവെന്നാണ് പരാതി. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കമല മരിച്ചത്. ഇതോടെ സമാന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ചികിൽസക്കായി അതിർത്തി തുറന്ന് നൽകാൻ ധാരണയായെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം സുപ്രിംകോടതി നാളെ പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ഹരജി തള്ളണം എന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളം ഹരജി നൽകിയതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരുസംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിങിൽ സംസാരിച്ചിരുന്നു. ഇതേ തുടർന്ന് രോഗികളുമായി പോകുന്ന വാഹനങ്ങൾ പ്രത്യേക പരിശോധനക്ക് ശേഷം കടത്തിവാടാം എന്ന ധാരണയുണ്ടാക്കിയിട്ടുണ്ടായിരുന്നു. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കും.

അതിര്‍ത്തി വഴി മറ്റ് അവശ്യ സേവനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പടെയുള്ളവര്‍ നൽകിയ ഹരജികൾ കൂടി ഇന്ന് കോടതിക്ക് മുമ്പാകെ എത്തുന്നുണ്ട്. കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹരജികളും കോടതി നാളെ പരിഗണിക്കും.

Similar News