മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: അലനെയും താഹയെയും എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങി; പീഡനമേല്‍ക്കുമോയെന്ന് ഭയമെന്ന് അലന്‍

ഇന്നു മുതല്‍ ഈ മാസം 28 വരെ ഇരുവരെയും എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു.ഇരുവരേയും ഇന്ന് രാവിലെ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതു പ്രകാരമാണ് ഇവരെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്.പുറംവേദനയും കാല്‍മുട്ട് വേദനയും ഉണ്ടെന്നും അലന്‍ കോടതിയെ അറിയിച്ചു.കസ്റ്റഡി കാലാവധിയില്‍ മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അലന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.എന്‍ ഐ എയുടെ കസ്റ്റഡി കാലാവധിയില്‍ പീഡനമേല്‍ക്കുമോയെന്ന്് ഭയപ്പെടുന്നതായും അലന്‍ ഷുഹൈബ് കോടതിയോട് പറഞ്ഞു

Update: 2020-01-22 09:18 GMT

കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാം കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ കൊച്ചി എന്‍ ഐ എ പ്രത്യേക കോടതിയില്‍ നിന്നും എന്‍ ഐ എ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഇന്നു മുതല്‍ ഈ മാസം 28 വരെ ഇരുവരെയും എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ ഇരുവരേയും അടുത്ത മാസം 17 വരെ എന്‍ ഐ എ കോടതി റിമാന്റ് ചെയ്തിരുന്നു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് ഇവരെ റിമാന്റ് ചെയ്തിരുന്നത്.ഇരുവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അതിനായി വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് കോടതിയില്‍ എന്‍ ഐ എ അന്വേഷണം സംഘം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് ഇന്നലെ കോടതി ഉത്തരവുണ്ടായത്. ഇരുവരേയും ഇന്ന് രാവിലെ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതു പ്രകാരമാണ് ഇവരെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്.

പുറംവേദനയും കാല്‍മുട്ട് വേദനയും ഉണ്ടെന്ന് അലന്‍ കോടതിയെ അറിയിച്ചു.കസ്റ്റഡി കാലാവധിയില്‍ മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അലന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.എന്‍ ഐ എയുടെ കസ്റ്റഡി കാലാവധിയില്‍ പീഡനമേല്‍ക്കുമോയെന്ന് ഭയപ്പെടുന്നതായും അലന്‍ ഷുഹൈബ് കോടതിയോട് പറഞ്ഞു.എന്നാല്‍ അത്തരത്തില്‍ പീഡനമുണ്ടാകില്ലെന്നും എന്തെങ്കിലും പരാതിയുണ്ടായാല്‍ വീണ്ടും ഹാജരാക്കുന്ന സമയത്ത് പറയാമെന്നും കോടതി വ്യക്തമാക്കി.തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ കഴിയവെ തനിക്ക് പല്ലുവേദനയ്ക്ക് ചികില്‍സ ലഭിച്ചില്ലെന്ന് താഹയും കോടതിയെ അറിയിച്ചു.എന്നാല്‍ ഡോക്ടറെ ലഭ്യമായില്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.ചികില്‍സാ കാര്യങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇരുവരുടെയും ആശങ്ക പരിഹരിക്കണമെന്നും കോടതി എന്‍ ഐ എ യോട് നിര്‍ദേശിച്ചു.

മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും കോഴിക്കോട് പന്തീരാങ്കാവില്‍ പോലിസ് കസറ്റഡിയില്‍ എടുക്കുന്നത് തുടര്‍ന്ന് യുഎപിഎ ചുമത്തി ഇരുവരേയുംഅറസ്റ്റു ചെയ്യുകയായിരുന്നു. ഇവരുടെ ബാഗില്‍ നിന്ന് മാവോവാദി അനൂകൂല ലഘുലേഖകളും വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്ടോപ്പും സിം കാര്‍ഡും നിരോധിത മാവോവാദി സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തുവെന്നായിരുന്നു പോലിസ് പറഞ്ഞത്.തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരുന്ന ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ലാ കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തിയ ഇരുവര്‍ക്കുമെതിരേ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത് . കഴിഞ്ഞ ഡിസംബര്‍ 20 നാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.

Tags:    

Similar News