ഇന്ത്യയിലെ യഥാര്‍ഥ വൈറസ് ബിജെപിയും സംഘപരിവാറും: രമേശ് ചെന്നിത്തല

യോഗി ആദിത്യ നാഥിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കണം. ആദിത്യനാഥിനെതിരെ മുസ് ലിം ലീഗ് പരാതി നല്‍കും.കേരളത്തിലെ പ്രളയത്തിനു കാരണം ഡാം മാനേജുമെന്റില്‍ വന്ന വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയും റിപോര്‍ട് നല്‍കിയ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം

Update: 2019-04-06 07:30 GMT

കൊച്ചി: ഇന്ത്യയിലെ യഥാര്‍ഥ വൈറസ് ബിജെപിയും സംഘപരിവാറുമാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനം ഈ വൈറസുകളെ തുടച്ചു നിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബ്ബിന്റെ വോട്ടും വാക്കും പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ബിജെപി വര്‍ഗീയത വ്യാപകമായി പ്രചരിപ്പിക്കുകായണ്.ഒരു ഭാഗത്ത് പ്രധാനമന്ത്രിയും മറുഭാഗത്ത് യോഗി ആദിത്യ നാഥും വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തുകയാണ്, ഇത് വലിയ ആപല്‍ക്കരമാണ്.മുസ് ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.രാജ്യത്ത് വര്‍ഗീയ വാദം ശക്തിപ്പെടുത്താനും വര്‍ഗീയമായി ജനങ്ങള്‍ക്കിടയില്‍ ചേരി തിരിവ് സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ നീക്കമാണിതിനു പിന്നില്‍.ഭരണനേട്ടങ്ങള്‍ ഒന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്ത സഹാചര്യത്തിലാണ് വര്‍ഗീയവും ജാതിയവുമായ വേര്‍തിരിവുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തുന്നത്.മുസ് ലിം ലീഗ് മതേതര പാര്‍ടിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള പാര്‍ടിയാണ്.ലീഗ് പ്രതിനിധികള്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിട്ടുളളതാണ്. മുസ ്‌ലിം ലീഗിനെതിരെ അനാവശ്യ ആക്ഷേപം ഉന്നയിച്ച യോഗി ആദിത്യ നാഥിനെതിരെ തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.യോഗി ആദിത്യ നാഥിനെതിരെ മുസ് ലിം ലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്ത്യയെ ബാധിച്ചിട്ടുള്ള യാഥാര്‍ഥ വൈറസ് ബിജെപിയും സംഘപരിവാറുമാണ്.ജനങ്ങളെ തമ്മിലടിപ്പിക്കാനും വര്‍ഗീയമായി ചേരിതിരിവ് സൃഷ്ടിക്കാനും ശ്രമിക്കുന്നത് ബിജെപിയും സംഘപരിവാറുമാണ്.ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്നും ഒളിച്ചോടി കേരളത്തിലെ വയനാട്ടില്‍ മല്‍സരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും പരമാര്‍ശം കേരളത്തിലെയും വയനാട്ടിലെയും ജനങ്ങളെ അപമാനിക്കുന്നതാണെന്നെും രമേശ് ചെന്നിത്തല പറഞ്ഞു.വയനാട്ടില്‍ 52 ശതമാനം ഹിന്ദു സമുദായത്തില്‍ പ്പെട്ടവരാണ്. അവിടെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നത്.അവിടെയാണ് ജാതിയുടെയും ഉപജാതിയുടെയും പേരില്‍ ചേരി തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.ഇത് പ്രതിഷേധാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഈ തിരഞ്ഞെടുപ്പോടെ ബിജെപിയെന്ന വൈറസിനെ ജനങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ചു നീക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹൂല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെതിരെ പറയുന്നതില്‍ ബിജെപിയും ഇടതുപക്ഷവും ഒരേ തൂവല്‍ പക്ഷിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്,രണ്ടു പാര്‍ടിയുടെയും മുഖപത്രങ്ങള്‍ ഒരേ അച്ചിലാണ് അടിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മിതമാണെന്ന് നേരത്തെയും പ്രതിപക്ഷം പറഞ്ഞിട്ടുളളതാണ്. അമിക്കസ് ക്യൂറി കോടതിയുടെ ഭാഗമാണ്. കോടതിയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.അമിക്കസ് ക്യൂറിയുടെ റിപോര്‍ടില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതും കോടതിയാണ്. അമിക്കസ് ക്യൂുറിയുടെ റിപോര്‍ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അമിക്കസ് ക്യൂറിയായ അഭിഭാഷകന്‍ കെഎസ് എഫ് ഇയെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്.അത് എന്തായാലും യുഡിഎഫ് നിയമിച്ചതല്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ ഡാം മാനേജുമെന്റിന്റെ ഭാഗത്ത് നിന്നും വന്ന ഗുരുതരമായ വീഴ്ച തന്നെയാണ് പ്രളയത്തിനു കാരണമെന്ന നിലപാടില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുന്നു. ഇതില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം.ഇപ്പോള്‍ അമിക്കസ് ക്യൂറിയും അതേ നിലപാട് തന്നെയാണ് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്തു കൊണ്ടാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയാറാകാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ കള്ളി വെളിച്ചത്താകുമെന്ന് മുഖ്യമന്ത്രിക്കറിയാം അതാണ് അദ്ദേഹം തയാറാകാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പ്രളയം സൃഷ്ടിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കേരളത്തില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കാന്‍ എത്തിയതോടെ 20 സീറ്റും യുഡിഎഫ് നേടും. അതാണ് സിപിഎമ്മിനെ വെറളി പിടിപ്പിക്കുന്നത്. സിപിഎമ്മും ബിജെപിയും എന്തു നിലപാടു സ്വീകരിച്ചാലും കേരളത്തിലെ യുഡിഎഫിന്റെ വിജയം തടയാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News