കൊച്ചിയില്‍ തീപിടുത്തം തുടര്‍ക്കഥയാകുന്നു; കര്‍ശന നടപടിയുമായി കൊച്ചി സിറ്റി പോലിസ്

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാളുകള്‍, തിയറ്ററുകള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിങ്ങും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചു. വൈദ്യുത നിയന്ത്രണ സംവിധാനവും വയറിങ്ങും പരിശോധിച്ച് സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം

Update: 2019-05-29 04:41 GMT

കൊച്ചി:കൊച്ചി നഗരത്തില്‍ വന്‍തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി കൊച്ചി സിറ്റി പോലിസ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.എറണാകുളം ബ്രോഡ്വേയില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തിലെ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളുമായും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മാളുകള്‍, തിയറ്ററുകള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിങ്ങും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചു.

വൈദ്യുത നിയന്ത്രണ സംവിധാനവും വയറിങ്ങും പരിശോധിച്ച് സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, എല്ലാ സ്ഥാപനങ്ങളിലും ഫയര്‍ അലാം സംവിധാനം ഏര്‍പ്പെടുത്തണം, ഫയര്‍ ഹൈഡ്രന്റുകളുടെ സ്‌കെച്ച് എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാക്കണം, തീ കെടുത്തുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം, തീപിടിത്തം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കണം, മേല്‍നിലകളും ടെറസും അടച്ചുക്കെട്ടി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, സ്റ്റെയര്‍ കേസുകളും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല, സ്ഥാപനത്തിന് അകത്തും പരിസരങ്ങളിലുമുള്ള തീപിടിത്തം ഉണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ അടിയന്തരമായി മാറ്റണം, തീപിടിത്തം ഉണ്ടായാല്‍ ഫയര്‍ എന്‍ജിനുകളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സ്രോതസ്സിന്റെ വിവരങ്ങള്‍ സ്ഥാപനങ്ങളില്‍ സൂക്ഷിക്കണം, സ്ഥാപനങ്ങളുടെ മുന്‍വശവും ഫുട്പാത്തും ഫയര്‍ എന്‍ജിനുകളുടെ സുഗമമായ സഞ്ചാരത്തിന് സൗകര്യപ്പെടുത്തി ഒഴിച്ചിടണം, ഉപയോക്താക്കള്‍ക്ക് വാഹനങ്ങളുടെ പാര്‍ക്കിങ് സൗകര്യം അതാത് സ്ഥാപനങ്ങള്‍ തന്നെ ക്രമീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗം മുന്നോട്ടുവച്ചത്. ജില്ലാ ഫയര്‍ ഓഫീസര്‍ എ എസ് ജോജി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എസ് ടി സുരേഷ്‌കുമാര്‍ എന്നിവരും മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും അവലോകന യോഗത്തില്‍ പങ്കെടുത്തു. 

Tags:    

Similar News