കെഎഎസ്സില്‍ സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമെന്ന് എന്‍എസ്എസ്

സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായ ഈ നടപടി ഉദ്യോഗസ്ഥരില്‍ ചേരിതിരിവും വിഭാഗീയതയുമുണ്ടാക്കുന്നതിനും അര്‍ഹരായവരുടെ അവകാശം നിഷേധിക്കുന്നതിനും കാര്യക്ഷമത ഇല്ലാതാക്കുന്നതിനും ഇടവരുത്തും.

Update: 2019-07-27 13:21 GMT

കോട്ടയം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗത്തിനും സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധവും സുപ്രിംകോടതി വിധികളുടെ നഗ്നമായ ലംഘനവുമാണെന്ന വാദവുമായി എന്‍എസ്എസ് രംഗത്ത്. കെഎഎസ്സില്‍ ഭേദഗതി കൊണ്ടുവന്നാണ് സ്ട്രീം 2ലും 3ലും നിയമവിരുദ്ധമായി സംവരണം കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായ ഈ നടപടി ഉദ്യോഗസ്ഥരില്‍ ചേരിതിരിവും വിഭാഗീയതയുമുണ്ടാക്കുന്നതിനും അര്‍ഹരായവരുടെ അവകാശം നിഷേധിക്കുന്നതിനും കാര്യക്ഷമത ഇല്ലാതാക്കുന്നതിനും ഇടവരുത്തും. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അഡ്വക്കറ്റ് ജനറല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ആരംഭത്തില്‍ സ്ട്രീം 2ലും 3ലും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കാന്‍ കഴിയില്ലെന്ന ഉപദേശമാണ് നല്‍കിയത്. കൂടാതെ, ഉദ്യോഗക്കയറ്റത്തിന് സംവരണം ബാധകമാക്കാന്‍ പാടില്ലെന്ന് സുപ്രിംകോടതിയുടെ 9 അംഗ ബഞ്ച് ഇന്ദിരാ സാഹ്നി കേസില്‍ വിധി പുറപ്പെടുവിച്ചിട്ടുള്ളതുമാണ്. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍, തങ്ങള്‍ നിയമിച്ച നിയമോദ്യോഗസ്ഥന്‍ നല്‍കിയ ഉപദേശവും സുപ്രിംകോടതിയുടെ വിധിന്യായങ്ങളും മറികടന്നാണ് കെഎഎസ്സില്‍ ഭേദഗതി കൊണ്ടുവന്നതെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.  

Tags:    

Similar News