പി വി അന്‍വര്‍ എംഎല്‍എയുടെ ബന്ധു നിര്‍മിച്ച തടയണ പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പു തന്നെ തടയണയുടെ വശങ്ങള്‍ പൊളിച്ചു വെള്ളം ഒഴുക്കി വിടണമെന്നു കോടതി മുന്‍പു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.ഉരുള്‍പൊട്ടലും പ്രളയവും തുടര്‍ക്കഥയായിട്ടും എന്തുകൊണ്ടു നമ്മള്‍ പാഠം പഠിക്കുന്നില്ലെന്നു ഡിവിഷന്‍ ബഞ്ച് ചോദിച്ചു. തടയണ നിര്‍മിച്ചവര്‍ തന്നെ പൊളിച്ചുകളയൂന്നതിനുള്ള ചെലവും വഹിക്കണം.വെള്ളം ഒഴുക്കികളയുന്നതു ശാശ്വത പരിഹാരമല്ലെന്നും തടയണ പൂര്‍ണമായും പൊളിച്ചുമാറ്റണമെന്നും കോടതി വ്യക്തമാക്കി

Update: 2019-08-16 14:14 GMT

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു മാറ്റി അതിലുള്ള വെളളം ഒഴുക്കി കളയണമെന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു അബ്ദുല്‍ ഹക്കീം സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. ഉരുള്‍പൊട്ടലും പ്രളയവും തുടര്‍ക്കഥയായിട്ടും എന്തുകൊണ്ടു നമ്മള്‍ പാഠം പഠിക്കുന്നില്ലെന്നു ഡിവിഷന്‍ ബഞ്ച് ചോദിച്ചു. തടയണ നിര്‍മിച്ചവര്‍ തന്നെ പൊളിച്ചുകളയൂന്നതിനുള്ള ചെലവും വഹിക്കണമെന്നു കോടതി ഉത്തരവില്‍ പറയുന്നു. വെള്ളം ഒഴുക്കികളയുന്നതു ശാശ്വത പരിഹാരമല്ലെന്നും തടയണ പൂര്‍ണമായും പൊളിച്ചുമാറ്റണമെന്നും കോടതി വ്യക്തമാക്കി. ഡാം സ്ഥിതി ചെയ്യുന്നതിനു പത്തു കിലോമീറ്റര്‍ സമീപത്താണ് വന്‍ ദുരന്തമുണ്ടായതെന്നു ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു.

കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പു തന്നെ തടയണയുടെ വശങ്ങള്‍ പൊളിച്ചു വെള്ളം ഒഴുക്കി വിടണമെന്നു കോടതി മുന്‍പു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്.തടയണ സ്ഥിതി ചെയ്യുന്ന കക്കടാംപൊയില്‍ ഭാഗത്ത് തുടര്‍ച്ചയായി ഉരുള്‍പൊട്ടലും വ്യാപകമായി മണ്ണിടിച്ചിലുമുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ദ്രുതഗതിയിലുള്ള ഇടപെടലുണ്ടായത്. തടയണയില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണെന്നു ഹരജിക്കാര്‍ കോടതിയെ ബോധിപ്പിച്ചു.ഹരജിക്കാരുടെ വാദം കേട്ട ശേഷമാണ് ഇപ്പോഴും തടയണ നിലനിര്‍ത്തുന്നതിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇത്രയേറെ നാശനഷ്ടം സംഭവിച്ച സ്ഥിതിക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഈ മണ്‍സൂണ്‍ സീസണില്‍ തന്നെ തടയണ നില്‍ക്കുന്ന മേഖലയില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.ജലസേചന വകുപ്പിലേയും ഖനനവകുപ്പിലേയും ഉദ്യോഗസ്ഥര്‍ പരിശോധയില്‍ പങ്കാളികളാവണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി അ്ധ്യക്ഷനായ ബഞ്ച് വീണ്ടും പരിഗണിക്കും.

Tags:    

Similar News