വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം: സ്ഥാപന ഉടമ അറസ്റ്റില്‍

തൊടുപുഴ കാരിക്കോട് ,മുതലകൂടം, വിസ്മയ വീട്ടില്‍, സനീഷ്(43)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.എറണാകുളം വൈറ്റിലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

Update: 2021-08-19 13:31 GMT

കൊച്ചി: വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ഇത് വീഡിയോയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്ഥാപന ഉടമ അറസ്റ്റില്‍.തൊടുപുഴ കാരിക്കോട് ,മുതലകൂടം, വിസ്മയ വീട്ടില്‍, സനീഷ്(43)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.എറണാകുളം വൈറ്റിലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി പരാതിക്കാരിയുടെ സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പലപ്രാവശ്യം പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പ്രതി പരാതിക്കാരിയുടെ കൈയില്‍നിന്നും അന്‍പതിനായിരം രൂപയും മോതിരവും മേടിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇയാള്‍ക്ക് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ പരാതിക്കാരി തന്റെ പണം തിരികെ നല്‍കണമെന്ന് പ്രതിയോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഇതിനുമുമ്പ് പകര്‍ത്തിയ പരാതിക്കാരി യുമായുള്ള പീഡനദൃശ്യങ്ങള്‍ പരാതിക്കാരിക്ക് അയച്ചുകൊടുത്തു ഇനിയും പ്രതിയെ വിളിച്ചാല്‍ ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

ചതി മനസ്സിലാക്കിയ പരാതിക്കാരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.പോലിസില്‍ പരാതി നല്‍കിയതറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴക്ക് അടുത്തുള്ള വഴിത്തല യില്‍ ഇയാള്‍ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയ ശങ്കറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.മരട് പോലീസ് സ്‌റ്റേഷനില്‍ പീഡനശ്രമത്തിനും തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ പ്രതിക്കെതിരെ റോബറി കേസും നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.കൂടാതെ തിരുവനന്തപുരം നെയ്യാറ്റിന്‍കര, വഞ്ചിയൂര്‍ സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകള്‍ ഉള്ളതായി അറിയാന്‍ സാധിച്ചിട്ടുള്ളതാണെന്നും പോലിസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംകുമാര്‍, ദിലീപ് എഎസ്‌ഐ ഷമീര്‍, എസ് സി പി ഒ മാരായ മനോജ് കുമാര്‍, അനീഷ്, ഇഗ്‌നേഷ്യസ്, ഇസഹാഖ്, ഹേമ ചന്ദ്ര എന്നിവരും പ്രതിയെ പിടികൂടാന്‍ നേതൃത്വം നല്‍കി.

Tags:    

Similar News