നിരവധി മോഷണക്കേസിലെ പ്രതി ഒടുവില്‍ പോലിസ് പിടിയില്‍

തൊടുപുഴ കാരിക്കോട് സ്വദേശി നിസാര്‍ സിദ്ധിഖ് (39) നെയാണ് കുട്ടമ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ ഞായപ്പിള്ളി ഭാഗത്ത് കളമ്പാടന്‍ ജോര്‍ജ്ജിന്റെ വീട്ടില്‍ക്കയറി 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 70,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

Update: 2022-04-09 09:11 GMT

കൊച്ചി: നിരവധി മോഷണ കേസ്സിലെ പ്രതി അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് സ്വദേശി നിസാര്‍ സിദ്ധിഖ് (39) നെയാണ് കുട്ടമ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച കുട്ടമ്പുഴ ഞായപ്പിള്ളി ഭാഗത്ത് കളമ്പാടന്‍ ജോര്‍ജ്ജിന്റെ വീട്ടില്‍ക്കയറി 6 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, 70,000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇതിനു ശേഷവും മോഷണം നടത്തുന്നതിനായി വാഹനത്തില്‍ കാലടി ഭാഗത്തു കറങ്ങുന്നതിനിടെയാണ് ഇയാള്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഏറ്റുമാനൂര്‍, തൊടുപുഴ, കരിമണ്ണൂര്‍, കുറുപ്പംപടി പോലിസ് സ്‌റ്റേഷനുകളിലായി പത്തോളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.

ഞായറാഴ്ച കൂട്ടാളിയും ഒന്നിച്ച് ഉച്ചയോടെ കുട്ടമ്പുഴയില്‍ എത്തി പല സ്ഥലങ്ങളില്‍ കറങ്ങി നടന്ന് ബാറില്‍ കയറി മദ്യപിച്ച ശേഷം തിരികെ പോകും വഴി രാത്രി സംഭവം നടന്ന വീട്ടില്‍ വെളിച്ചം കാണാത്തതിനെതുടര്‍ന്ന് അവിടെ ആളില്ല എന്ന് ഉറപ്പാക്കി. തുടര്‍ന്ന് വീടിന്റെ പുറകുവശത്തെ വാതില്‍ കയ്യില്‍ കരുതിയിരുന്ന ആണി ബാര്‍ ഉപയോഗിച്ച് പൊളിച്ച് അകത്തു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും, പണവും മോഷ്ടിച്ച ശേഷം വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.മോഷണം നടന്ന വീട്ടുകാര്‍ ഈ സമയം അടുത്തുള്ള പള്ളിയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. രാത്രി തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

തന്റെ വാഹനത്തില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് നിസാറിന്റെ പതിവ്. കുറുപ്പംപടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പുല്ലുവഴി ഭാഗത്ത് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ട് ആഭരണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ ശേഷം ജനുവരിയിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. കുട്ടമ്പുഴ പോലിസ് പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ്, കുട്ടമ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എം മഹേഷ്‌കുമാര്‍, എഎസ്‌ഐ മാരായ അജികുമാര്‍, അജിമോന്‍, എസ്‌സിപിഒ മാരായ രാജേഷ്, സുഭാഷ് ചന്ദ്രന്‍, സിപിഒ അഭിലാഷ്ശിവന്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Tags:    

Similar News