മുളന്തണ്ടില്‍ കെട്ടിയ മൃതദേഹവുമായി വനത്തിലൂടെ നടത്തം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോതകമംഗലം കൂട്ടമ്പുഴ പഞ്ചായത്തില്‍ കുഞ്ചിപ്പാറ ആദിവാസി ഊരിലെ സോമന്റെ (37) മൃതദേഹമാണ് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിത്തൂക്കി നടന്നു കൊണ്ടുപോയത്.

Update: 2019-12-30 12:56 GMT

കൊച്ചി; ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിതൂക്കി കൊടും വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ നടന്ന് കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.ചീഫ് സെക്രട്ടറിയും എറണാകുളം ജില്ലാകളക്ടറും വിഷയം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. റിപോര്‍ട്ട് ലഭിച്ച ശേഷം ആലുവയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

കോതകമംഗലം കൂട്ടമ്പുഴ പഞ്ചായത്തില്‍ കുഞ്ചിപ്പാറ ആദിവാസി ഊരിലെ സോമന്റെ (37) മൃതദേഹമാണ് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിത്തൂക്കി നടന്നു കൊണ്ടുപോയത്. വനാന്തരത്തിലുള്ള ആദിവാസി ഊരാണ് കുഞ്ചിപ്പാറ. ഇവിടെ വൈദ്യുതി, ഗതാഗത സൗകര്യങ്ങളില്ല.ആത്മഹത്യ ചെയ്ത സോമന്റെ മൃതദേഹം പോലിസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ ജീപ്പ് ഉണ്ടായിരുന്നില്ല. ജീപ്പ് വനത്തിനുള്ളില്‍ എത്തില്ല. തുടര്‍ന്ന് പായയില്‍ പൊതിഞ്ഞ് മുളന്തണ്ടില്‍ കെട്ടി മൃതദേഹവുമായി കാട്ടിലൂടെ നടന്ന് കല്ലേലിമേട്ടില്‍ എത്തിച്ചു. അവിടെ നിന്ന് വ്യാപാരിയുടെ ജീപ്പില്‍ ബ്ലാവന കടത്ത് വരെ എത്തിച്ചു. അവിടെ നിന്നാണ് ആമ്പുലന്‍സില്‍ മൃതദേഹം കയറ്റി കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്  

Tags:    

Similar News