സ്വര്‍ണാഭരണവും മൊബൈല്‍ ഫോണും മോഷണം: പ്രതി പിടിയില്‍

കുമ്പളം,പനങ്ങാട് ,ചേപ്പനം സ്വദേശി ജോര്‍ജ്ജ് ഷൈന്‍(42) എന്നയാളെയാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്

Update: 2021-11-26 15:26 GMT

കൊച്ചി: ജ്വല്ലറി ഉടമയുടെ ഒരു ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ച പ്രതി പോലിസ് പിടിയിള്‍.കുമ്പളം,പനങ്ങാട് ,ചേപ്പനം സ്വദേശി ജോര്‍ജ്ജ് ഷൈന്‍(42) എന്നയാളെയാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. കടവന്ത്ര സ്വദേശിനിയുടെ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് ഇയാള്‍ മോഷ്ടിച്ചത്. മാസം 14ന് ആണ് സംഭവം. പെരുമാനൂരുള്ള ജ്വല്ലറിയുടെ ഉടമയായ ഇവര്‍ രാവിലെ കട തുറക്കുവാന്‍ വന്നപ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ വച്ചിരുന്ന ബാഗ് പ്രതി മോഷ്ടിക്കുകയായിരുന്നു.

ബാഗില്‍ ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും, പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. സമീപത്തുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ കിട്ടുകയും, ഈ നമ്പര്‍ പരിശോധിച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു.

മോഷ്ടിച്ച രണ്ട് പവന്‍ തൂക്കം വരുന്ന മാല ഉരുക്കി കട്ടിയാക്കി വില്‍പ്പന നടത്തിയതായും, 5.6 ഗ്രാം സ്വര്‍ണ്ണം പണയം വച്ചതായും പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു.ഇവ പോലിസ് കണ്ടെടുത്തു.ഈ മാസം 20 ന് എറണാകുളം പറമ്പിത്തറ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ വെച്ചിരുന്ന ഓന്‍ലൈന്‍ ഡെലിവറി സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചതിന് പ്രതിക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News