വാദം പൂര്‍ത്തിയായി; ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 28 നെന്ന് ഹൈക്കോടതി

ശിവങ്കറിനെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന ഇടക്കാല ഉത്തരവ് 28 വരെ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും ശിവശങ്കറിന്റെയും വാദം കേട്ടതിനു ശേഷമാണ് ഹരജി വിധി പറയാനായി കോടതി മാറ്റിയത്.നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ മുദ്രവെച്ച കവറും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി

Update: 2020-10-23 11:27 GMT

കൊച്ചി: കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഈ മാസം 28 ന് വിധി പറയുമെന്ന് ഹൈക്കോടതി. ശിവങ്കറിനെ അറസ്റ്റു ചെയ്യാന്‍ പാടില്ലെന്ന ഇടക്കാല ഉത്തരവ് അതുവരെ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും ശിവശങ്കറിന്റെയും വാദം കേട്ടതിനു ശേഷമാണ് ഹരജി വിധി പറയാനായി കോടതി മാറ്റിയത്.നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ മുദ്രവെച്ച കവറും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി.ശിവശങ്കറിന്റെ ജാമ്യഹരജിയെ എതിര്‍ത്തുകൊണ്ട് ശക്തമായ വാദമാണ് കസ്റ്റംസും എന്‍ഫോഴ്‌സമെന്റും കോടതിയില്‍ ഉയര്‍ത്തിയത്.നിലവില്‍ ശിവശങ്കറിനെ കേസില്‍ പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ എങ്ങനെ മുന്‍ കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുമെന്ന് എന്‍ഫോഴ്‌സമെന്റിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ചോദിച്ചു.

മണി ലോണ്ടറിംഗ് പ്രിവെന്‍ഷന്‍ ആക്ട് പ്രകാരമുളള കുറ്റകൃത്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന വളരെ അടുത്ത ബന്ധമാണുള്ളതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.ദിവസം മുഴുവന്‍ ഇവര്‍ വാട്‌സ് അപ്പ് ചാറ്റ് നടത്താറുണ്ടായിരുന്നു.സ്വപ്‌ന സുരേഷ് ശിവശങ്കറിനോട് എല്ലാം പറയാറുണ്ടായിരുന്നു.സ്വപ്‌നയുടെ ഇടപാടുകള്‍ അറിയില്ലായിരുന്നുവെന്ന ശിവശങ്കറിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.ശിവശങ്കറാണ് സ്വപ്നയെ ചാര്‍ട്ടേഡ് അക്കൗണ്ടിനെ പരിചയപ്പെടുത്തിയതും അദ്ദേഹത്തിന്റെ സഹായത്താല്‍ ബാങ്ക് ലോക്കര്‍ ആരംഭിച്ച് പണം സൂക്ഷിച്ചത്. ഇത് എല്ലാ ഇടപാടുകളിലും അദ്ദേഹത്തിന്റെ സജീവമായ പങ്കാളിത്തമാണ് വ്യക്തമാക്കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.സ്വപ്ന സുരേഷിനെ സഹായിക്കുന്നതില്‍ ശിവശങ്കര്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് തെളിവുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.ശിവശങ്കര്‍ സത്യം പറയുന്നില്ല.വാട്‌സ് അപ് ചാറ്റിലെ വിവരങ്ങള്‍ പോലും അദ്ദേഹം നിഷേധിക്കുകയാണെന്നും അദ്ദേഹം വാദിച്ചു.സ്വപ്ന ഒരു ഉപകരണം മാത്രമാണെന്നും ശിവ ശങ്കറാണ് യഥാര്‍ഥ ഗുണഭോക്താവ് എന്നും വിശ്വസിക്കാന്‍ തങ്ങള്‍ക്ക് കാരണങ്ങളുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ശിവശങ്കറിന്റെ നിര്‍ദേശമനുസരിച്ചാണ് സ്വപ്‌ന പ്രവര്‍ത്തിച്ചിരുന്നതെന്നും ഇത് സംബനധിച്ച് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സിവില്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയമായിരുന്ന ശിവശങ്കര്‍ ഉന്നത സ്വാധീന മുള്ള വ്യക്തിയാണ്.ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.

നിര്‍ണായകമായ ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ അവ്യക്തമായാണ് ഉത്തരം നല്‍കുന്നത്.പലതിനു മറുപടി പറയുന്നുമില്ലെന്ന് കസ്റ്റംസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.രാംകുമാര്‍ വ്യക്തമാക്കി.ശിവശങ്കറിന് ജാമ്യം അനുവദിക്കുകയാണെങ്കില്‍ തെളിവുകള്‍ ശേഖരിക്കുന്നത് കസ്റ്റംസിനു തടസമാകുമെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും ഉയര്‍ത്തിയ ആരോപണങ്ങള്‍ ശിവശങ്കറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു.ബാഗേജുമായി ബന്ധപ്പെട്ട്ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്.ഇ ഡി സമര്‍പ്പിച്ച 302 പേജുള്ള റിപോര്‍ടില്‍ അത്തരം പരമാര്‍ശം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

90 മണിക്കൂറോളം അന്വേഷണ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തുവെന്നും അന്വേഷണവുമായി അദ്ദേഹം സഹകരിച്ചുകൊണ്ടിരിക്കുകയാണെന്നും ശിവശങ്കറിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ശിവശങ്കര്‍ സ്വാധീനമുള്ള വ്യക്തിയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. അദ്ദേഹം ഇപ്പോള്‍ തൊട്ടുകൂടാത്തവനെപ്പോലെയായി. ഹോട്ടലില്‍ ഒരു മുറിപോലും ലഭിക്കാതായെന്നും അതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ശിവശങ്കര്‍ ആണ് മുഖ്യസൂത്രധാരന്‍ എന്ന നിഗമനത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും ഇത് അദ്ദേഹത്തിനെതിരെയുള്ള ഹരാസ്‌മെന്റാണെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു.രണ്ടു മണിക്കൂറോളം നീണ്ടു നിന്ന വാദത്തിനൊടുവില്‍ ജാമ്യഹരജിയില്‍ വിധി പറയാനായി ഹൈക്കോടതി മാറ്റുകയായിരുന്നു.

Tags:    

Similar News