എൽഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം വിലയിരുത്തൽ

സംസ്ഥാന കമ്മിറ്റി മുതൽ യൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകൾ കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും.

Update: 2019-05-24 13:41 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താൽക്കാലികമായ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാനകമ്മിറ്റി മുതൽ യൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകൾ കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും.

ബിജെപിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സർക്കാർ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റേയും അംഗബലം വർധിപ്പിക്കുക എന്നി നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പിൽ പാർട്ടി ജനങ്ങളെ സമീപിച്ചത്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ തുടർന്നാലുണ്ടാകുന്ന അപകടം സമൂഹത്തിൽ ശരിയായി പ്രചരിപ്പിക്കുന്നതിൽ ഇടതുപക്ഷം വിജയിച്ചു. എന്നാൽ, ഇതിന്റെ നേട്ടം യുഡിഎഫിനാണുണ്ടായത്. ഒരു മതനിരപേക്ഷ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസിനെ കഴിയൂവെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനം ജനവിധിയിൽ സ്വാധീനിച്ചു.

ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസ്സിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് എൽഡിഎഫിന് കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാർട്ടി പ്രത്യേകം പരിശോധിക്കും. ഗൗരവമായ പരിശോധനയിലൂടെ കുറവുകൾ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആർജ്ജിക്കുന്നതിനു എല്ലാ തലങ്ങളിലും പാർട്ടി ഒറ്റക്കെട്ടായി ശ്രമിക്കും.

Tags:    

Similar News