പൗരത്വനിഷേധം: ചെറുത്തുനിൽപ് കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഎം

മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ നഗരം സ്തംഭിപ്പിക്കും വിധത്തിൽ ജനം ഒഴുകിയെത്തി.

Update: 2020-01-19 14:18 GMT

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ ചെറുത്തുനിൽപ് കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനവുമായി തലസ്ഥാനത്ത് സിപിഎം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആയിരങ്ങൾ അണിനിരന്നു. മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തിൽ നഗരം സ്തംഭിപ്പിക്കും വിധത്തിൽ ജനം ഒഴുകിയെത്തി. നേതാക്കളുടെ പ്രസംഗം ഹർഷാരവത്തോടെയാണ് ജനസാഗരം സ്വീകരിച്ചത്.


സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ എല്ലാ ദേശസ്‌നേഹികള്‍ക്കുമായി ഒറ്റ വിശുദ്ധ ഗ്രന്ഥമേ ഉള്ളുവെന്നും അതിന്ത്യയുടെ ഭരണഘടനയാണെന്നും യെച്ചൂരി പറഞ്ഞു. ആ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണം. അത് തകര്‍ക്കാനുള്ള മോഡിയുടെ ശ്രമം ഒരിക്കലും നടക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. കാശ്മീരിന്റെ ജനാധിപത്യവും പൗരാവകാശവും പുന:സ്ഥാപിക്കാനുള്ള സമീപനത്തിനായി ഇന്ത്യയിലാകെ കാശ്മീര്‍ വിഷയം പ്രചരിപ്പിക്കാനും കേന്ദ്ര കമ്മറ്റി തീരുമാനിച്ചതായും യെച്ചൂരി വ്യക്തമാക്കി. കാശ്മീരിലെ കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണണം. 


പൗരത്വ പ്രശ്‌നം ഹിന്ദു- മുസ്ലിം പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. എന്നാല്‍ ജനങ്ങള്‍ അത് അംഗീകരിക്കാത്തതിനാല്‍ അക്രമം അഴിച്ചുവിടുകയാണ്. പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശത്തെ മോഡി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. ഭസ്മാസുരനെ തകര്‍ക്കാന്‍ മോഹിനി നടത്തിയ നൃത്തം പോലെയാണ് നരേന്ദ്രമോഡിക്കെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെന്നും യെച്ചൂരി പറഞ്ഞു.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ഏറ്റവും വലിയ പോരാട്ടം തന്നെ തുടരണം. ആരെങ്കിലും പ്രതിഷേധിച്ചാല്‍ അവരെ ഇന്ത്യാ വിരുദ്ധരെന്നും പാകിസ്താനികളെന്നും വിളിക്കുകയാണ് അമിത് ഷായും മോഡിയുമെന്നും യെച്ചൂരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം എ ബേബി, എം വിജയരാഘവൻ, ദേശീയ-സംസ്ഥാന നേതാക്കൾ സംസാരിച്ചു.

Tags:    

Similar News