കൊവിഡ്-19: ലോക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 454 പേര്‍ അറസ്റ്റില്‍

കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളിലായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്.331 വാഹനങ്ങളും പോലിസ് പിടിച്ചെടുത്തു.427 കേസുകളാണ് രജിസ്റ്റര്‍ ചെയ്തു

Update: 2020-03-25 14:29 GMT

കൊച്ചി:കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ എറണാകുളത്ത് 454 പേരെ അറസ്റ്റു ചെയ്തു.331 വാഹനങ്ങളും പോലിസ് പിടിച്ചെടുത്തു.427 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എറണാകുളം റൂറലില്‍ മാത്രമായി 326 പേരെയാണ് ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്തത്.211 വാഹനങ്ങള്‍ പിടികൂടി.303 കേസുകളും രജിസ്റ്റര്‍ ചെയ്തു.

കൊച്ചി സിറ്റിയില്‍ 128 പേരെ അറസ്റ്റു ചെയ്തു.120 വാഹനങ്ങള്‍ പിടിച്ചെടുത്തു. 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.അവശ്യസാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.കൊച്ചി കൂടാതെ ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ പൊലീസ് സബ്ഡിവിഷനുകളിലെ 34 സ്റ്റേഷന്‍ പരിധിയിലും 24 മണിക്കൂറും കര്‍ശന പരിശോധന തുടരുകയാണ്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ നേരിട്ടും പരിശോധന നടത്തുന്നുണ്ട്.

നിരത്തുകളില്‍ പ്രത്യേക പിക്കറ്റുകളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍പോലിസ് സംഘം കാവലുമുണ്ട്. ഓരോ വാഹനവും പരിശോധിച്ച് കൃത്യമായ നടപടിയാണ് പോലിസ്് സ്വീകരിച്ചു വരുന്നത്. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കൃത്യമായ നടപടിയെടുത്താണ് പോലിസ് മുമ്പോട്ടു പോകുന്നത്. ജില്ലാ അതിര്‍ത്തികളിലും ചെക്കിങ് നടക്കുന്നുണ്ട്. അത്യാവശ്യക്കാര്‍ക്കു മാത്രമെ പോലിസ് സ്റ്റേഷന്‍ വഴി പാസുകള്‍ വിതരണം ചെയ്യുന്നുള്ളൂ. പോലിസ് പാസ് ലഭിക്കുന്നതില്‍ നിന്ന് കൂടുതല്‍ വിഭാഗക്കാരെ ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയില്‍ പരിശോധന കര്‍ശനമായി തുടരുമെന്നു പോലിസ് അറിയിച്ചു.  

Tags:    

Similar News