എറണാകുളത്ത് പച്ചക്കറികള്‍ക്ക് ദൗര്‍ലഭ്യമില്ല; വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ജില്ലാ കലക്ടര്‍

നിലവില്‍ വലിയ തോതിലുള്ള വിലവര്‍ധനവില്ല.പച്ചക്കറി വാങ്ങാനെത്തിയവരുമായും സംസാരിച്ചു.ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് യാതാരു തടസവും ഉണ്ടാകില്ല.പച്ചക്കറി ലോഡ് വരുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. നിലവിലെ അസാധാരണമായ സാഹചര്യമാണ് അതിന് കാരണം. വീടുകളിലേക്ക് വന്‍തോതില്‍ പച്ചക്കറികള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കരുത്. ആവശ്യമുള്ളത് മാത്രം വാങ്ങാന്‍ ശ്രമിക്കുക.ഇത്തരത്തില്‍ അമിതമായി വാങ്ങുന്നതനുസരിച്ച് ചില സാധനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ട്.വില വര്‍ധനവുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മൂന്നു സംഘത്തെ നിയോഗിച്ചിട്ടുണ്ട്

Update: 2020-03-26 07:31 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ നിലവില്‍ പച്ചക്കറികള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നില്ലെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്.അമിതമായി വില വര്‍ധിപ്പിച്ചാല്‍ അതിനെതിരെ കര്‍ശനമായി നടപടിയെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവില്‍ വലിയ തോതിലുള്ള വിലവര്‍ധനവില്ല.പച്ചക്കറി വാങ്ങാനെത്തിയവരുമായും സംസാരിച്ചു.ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് യാതാരു തടസവും ഉണ്ടാകില്ല.

പച്ചക്കറി ലോഡ് വരുന്നതില്‍ കുറവുണ്ടായിട്ടുണ്ട്. നിലവിലെ അസാധാരണമായ സാഹചര്യമാണ് അതിന് കാരണം. വീടുകളിലേക്ക് വന്‍തോതില്‍ പച്ചക്കറികള്‍ വാങ്ങിക്കൂട്ടാന്‍ ശ്രമിക്കരുത്. ആവശ്യമുള്ളത് മാത്രം വാങ്ങാന്‍ ശ്രമിക്കുക.ഇത്തരത്തില്‍ അമിതമായി വാങ്ങുന്നതനുസരിച്ച് ചില സാധനങ്ങളുടെ വില ഉയര്‍ന്നിട്ടുണ്ട്.വില വര്‍ധനവുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി മൂന്നു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.അവര്‍ ദിവസവും പരിശോധന നടത്തുന്നുണ്ടെന്നും കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.ലോക് ഡൗണുമായി പൊതുജനങ്ങള്‍ സഹകരിച്ചേ മതിയാകു. നിര്‍ദേശം കര്‍ശനമായി പാലിക്കണം. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും അധികം കേസ് രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്.

പോലിസിനെ കൈയേറ്റം ചെയ്യുന്ന സംഭവം വരെയുണ്ടായി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.ഇതര സംസ്ഥാനത്ത് നിന്നും ഇവിടെ എത്തി ജോലി ചെയ്തിരുന്ന തൊഴിലാകള്‍ക്കായി പുതിയ സംവിധാനം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇവരുടെ കാര്യത്തില്‍ ഏറ്റവും അധികം ഉത്തരവാദിത്വം ഉള്ളത് അവരുടെ കോണ്‍ട്രാക്ടേഴ്‌സിനാണ്.അവര്‍ക്ക് ഭക്ഷണം അടക്കമുള്ളവ ഉറപ്പാക്കും.കമ്മ്യൂണിറ്റി കിച്ചന്‍ ജില്ലയില്‍ ആരംഭിക്കുകയാണ്.നിലവില്‍ കൊച്ചി കോര്‍പറേഷന്‍ അഞ്ചു കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുമെന്നും കലക്ടര്‍ വ്യക്തമക്കി. 

Tags:    

Similar News