നെടുമ്പാശേരിയില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി; ഇറ്റലിയില്‍ നിന്നെത്തിയ 35 പേരെ വിശദ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി

52 പേരാണ് മൂന്നു ഫ്‌ളൈറ്റുകളിലായി ഇന്നലെ രാത്രിയില്‍ എത്തിയത്് ഇതില്‍ 35 പേരെയാണ് ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.ഇതില്‍ രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളുമുണ്ട്. പനി, ശ്വാസതടസം എന്നിവ പ്രകടിപ്പിച്ച 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.നിലവില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു വയസുകാരനും ഇവരുടെ മാതാപിതാക്കളും അടക്കം മൂന്നു പേര്‍ക്കാണ് കൊച്ചിയില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലാണ്

Update: 2020-03-11 05:21 GMT

കൊച്ചി: ഇറ്റലിയില്‍ നിന്നും ഇന്നലെ രാത്രിയില്‍ മൂന്നു ഫ്‌ളൈറ്റുകളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ എത്തിയ 52 പേരില്‍ 35 പേരെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളുമുണ്ട്. പനി, ശ്വാസതടസം എന്നിവ പ്രകടിപ്പിച്ച 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. കൂടുതല്‍ പേര്‍ എത്തിച്ചേര്‍ന്നാല്‍ അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് കൂടാതെ ആലുവ, മുവാറ്റുപുഴ, കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രികള്‍, തൃപ്പൂണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജ് , എയര്‍ പോര്‍ട്ട് എന്നിവിടങ്ങളിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആലുവ ജില്ലാ ആശുപത്രി താല്കാലിക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

വയോമിത്രം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 14 ഡോക്ടര്‍മാരുടെയും 14 ജെപിഎച്ചുമാരുടെയും സേവനം കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.നിലവില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു വയസുകാരനും ഇവരുടെ മാതാപിതാക്കളും അടക്കം മൂന്നു പേര്‍ക്കാണ് കൊച്ചിയില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയിലാണ്.നെടുമ്പാശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ യൂനിവേഴ്സല്‍ സ്‌ക്രീനിംഗിന് പുറമേ യാത്രക്കാര്‍ അവരുടെ യാത്ര വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബ്ബന്ധമായും യാത്രക്കാര്‍ പൂരിപ്പിച്ച് നല്‍കണം. ഫ്‌ലാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് എല്ലാ യാത്രികരുടെയും ശരീര ഊഷ്മാവ് പരിശോധിക്കുന്നുണ്ട്.

ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്നവരുടെയും വിശദാംശങ്ങള്‍ അധികൃതര്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് ഇവരെ പുറത്തേക്കയക്കുന്നത്. രാജ്യാന്തര ടെര്‍മിനലില്‍ 10 സഹായ കേന്ദ്രങ്ങളും ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് സഹായകേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ ആറ് മാസ കാലയളവിനുള്ളില്‍ ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. 12 ഡോക്ടര്‍മാര്‍, 12 നേഴ്സുമാര്‍ 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ആവശ്യമായ മറ്റ് സ്റ്റാഫുകളെയും വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും കൊച്ചി തുറമുഖത്തും സഹായ കേന്ദ്രങ്ങല്‍ സജ്ജമാണ്.

Tags:    

Similar News