കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

മന്ത്രി ജി സുധാകരന് ശേഷം സംസാരിക്കാനെത്തിയപ്പോള്‍ സദസ്സില്‍ നിന്നും ഒരുവിഭാഗം കൂവി ബഹളം വച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ശരണം വിളികളും ഉയര്‍ന്നു. ഇതോടെ പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി, വെറുതേ ശബ്ദം ഉണ്ടാക്കാതിരുക്കുന്നതാണ് നല്ലതെന്ന് സദസ്സിനോട് പറഞ്ഞു. യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുതെന്നും പിണറായി താക്കീത് നല്‍കി.

Update: 2019-01-15 11:44 GMT

കൊല്ലം: പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിനിടെ വേദിയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ജി സുധാകരന് ശേഷം മുഖ്യമന്ത്രി സംസാരിക്കാനെത്തിയപ്പോള്‍ സദസ്സില്‍ നിന്നും ഒരുവിഭാഗം കൂവി ബഹളം വച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ശരണം വിളികളും ഉയര്‍ന്നു. ഇതോടെ പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി, വെറുതേ ശബ്ദം ഉണ്ടാക്കാതിരുക്കുന്നതാണ് നല്ലതെന്ന് സദസ്സിനോട് പറഞ്ഞു. യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം. വെറുതെ ബഹളമുണ്ടാക്കാന്‍ കുറെ ആളുകള്‍ വന്നിട്ടുണ്ട്. എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുതെന്നും പിണറായി താക്കീത് നല്‍കി. ഇതോടെ സദസ്സ് നിശബ്ദമായി.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി പ്രധാനമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ കേരളത്തില്‍ പല പദ്ധതികളും നടപ്പാക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനമെന്ന് പിണറായി പറഞ്ഞു. ഏതു പദ്ധതിയാണെന്ന് ചോദിച്ചപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അന്നു ഗെയില്‍ പദ്ധതി മുടങ്ങി കിടക്കുകയായിരുന്നു. അടുത്തതവണ നേരില്‍ കാണുമ്പോള്‍ മാറ്റമുണ്ടാവുമെന്ന് ഉറപ്പിക്കാമെന്ന് അന്ന് മോദിയോട് പറഞ്ഞിരുന്നു. കേരളം അന്ന് അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിച്ചു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നു.

ദേശീയപാത വികസനം, കൊല്ലം ബൈപ്പാസ് പോലുള്ള പദ്ധതികള്‍ തുടങ്ങിയവയെല്ലാം നടപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ വികസനം ഒഴിച്ചുകൂടാനാവാത്തതാണ്. ഇന്നു നാം അനുഭവിക്കുന്ന യാത്രക്കുരുക്കില്‍ നിന്നും മോചനം വേണമെങ്കില്‍ റോഡിന്റെ സൗകര്യം വര്‍ധിക്കണം. ഇക്കാര്യത്തിന് അങ്ങേയറ്റം മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 2020ല്‍ ജലപാത പൂര്‍ണതയില്‍ എത്തിക്കാനാണ് ശ്രമം. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത് ഇന്ന് തീര്‍ത്തും മാറ്റിമറിക്കാന്‍ കഴിഞ്ഞു. അതിനു കേരളം ഒറ്റക്കെട്ടായാണ് നിന്നത്. കേരളത്തിലെ ജനങ്ങളെയാകെ ഈ ഘട്ടത്തില്‍ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags: