നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരേ കേസ്
ബംഗളൂരുവിലേക്കു പോയതെന്നാണ് കലക്ടർക്കു നൽകിയ വിശദീകരണം. എന്നാൽ ഔദ്യോഗിക നമ്പറിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലാണ് കാൺപൂരിലാണെന്ന് വ്യക്തമായത്.
കൊല്ലം: വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയ്‌ക്കെതിരേ കേസ്. 19ാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു സബ്കലക്ടര്‍. ആരോഗ്യ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല.
തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ ലഭിച്ചില്ല. പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്കലക്ടറുടെ മറുപടി ലഭിക്കുന്നത്. ജില്ലാ കലക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കലക്ടര്‍ സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര.
വിവാഹത്തിനായി നാട്ടിലേക്കു പോയ സബ് കലക്ടർ കഴിഞ്ഞ 18നാണു കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചത്. കൊല്ലത്ത് സബ് കലക്ടറുടെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോടും ഗൺമാനോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം ലംഘിച്ച് സ്വദേശമായ ഉത്തർപ്രദേശിലെ കാൺപൂരിലേക്ക് മുങ്ങുകയായിരുന്നു.
ഇവിടെ പരിചയക്കാരില്ലാത്തതിനാലും ഭാഷ വശമില്ലാത്തതിനാലുമാണ് ബംഗളൂരുവിലേക്കു പോയതെന്നാണ് കലക്ടർക്കു നൽകിയ വിശദീകരണം. എന്നാൽ ഔദ്യോഗിക നമ്പറിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിലാണ് കാൺപൂരിലാണെന്ന് വ്യക്തമായത്. ക്വാറന്റൈൻ ലംഘിച്ചത് ഗുരുതരമായ കുറ്റമാണെന്നും സർവീസ് റൂളിനു വിരുദ്ധമാണെന്നും കലക്ടർ പറഞ്ഞു. ഇതേക്കുറിച്ച് കലക്ടർ സർക്കാരിന് റിപോർട്ട് നൽകിയിരുന്നു.