ആലപ്പാട് സമരം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചേക്കും

കരിമണല്‍ ഖനനം മൂലം ആലപ്പാട് പ്രദേശം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി നിയമസഭാ സമിതി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞു. ഈ റിപോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് മാത്രമല്ല, ഖനനത്തിന് ശേഷമുണ്ടാവുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി.

Update: 2019-01-12 09:08 GMT

തിരുവനന്തപുരം: ആലപ്പാട് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചേക്കും. ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം ചേരുമെന്നാണ് സൂചന. ആലപ്പാട് സമരത്തില്‍ നിലപാട് മയപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം. ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാവിലെ വ്യക്തമാക്കിയിരുന്നു. ജനവികാരം മാനിച്ച് പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെയാണ് സര്‍ക്കാരിന്റെ നിലപാടു മാറ്റമെന്നാണ് സൂചന.

ആലപ്പാട് തീരം ഇടിയുന്ന തരത്തില്‍ ഖനനം അനുവദിക്കില്ല. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം, സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും കരിമണല്‍ ഖനനം നിര്‍ത്തിവച്ചാല്‍ മാത്രമെ ചര്‍ച്ചയ്ക്ക് തയ്യാറാവുവെന്നും സമരസമിതി അറിയിച്ചു.

കരിമണല്‍ ഖനനം മൂലം ആലപ്പാട് പ്രദേശം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി നിയമസഭാ സമിതി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞു. ഈ റിപോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചുവെന്ന് മാത്രമല്ല, ഖനനത്തിന് ശേഷമുണ്ടാവുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി.

ഖനനത്തിലേര്‍പ്പെട്ടിരിക്കുന്ന ഐആര്‍ഇയും കെഎംഎംഎല്ലും (കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും ലിമിറ്റഡ്) വീഴ്ചകള്‍ വരുത്തിയെന്നും സഭാസമിതിയുടെ റിപോര്‍ട്ട് പറയുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഭൂജലവകുപ്പിന്റേയും ജില്ലാകലക്ടറുടേയും മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി വേണമെന്ന പരിസ്ഥിതി സമിതിയുടെ ശുപാര്‍ശയും ഭരണകൂടം പൂഴ്ത്തിവച്ചു.



Tags:    

Similar News