ലൈംഗികാതിക്രമം ചെറുത്ത ജ്യേഷ്ഠന്റെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; കൗമാരക്കാരന്‍ അറസ്റ്റില്‍

മധ്യ ദില്ലിയിലെ പ്രേംനഗറിലാണ് സംഭവം നടന്നത്. പച്ചക്കറി വില്‍പ്പനക്കാരനായ കൗമാരക്കാരന്‍ സഹോദരന്റെ ഭാര്യക്കും കുടുംബത്തോടുമൊപ്പം കഴിഞ്ഞ 20 ദിവസമായി ദില്ലിയില്‍ താമസിച്ചുവരികയായിരുന്നു.

Update: 2019-06-02 06:19 GMT

ന്യൂഡല്‍ഹി: ലൈംഗികാതിക്രമം ചെറുത്തതിന് ജ്യേഷ്ഠന്റെ ഭാര്യയെയും നാലുവയസ്സുകാരനായ മകനെയും കൗമാരക്കാന്‍ കൊലപ്പെടുത്തി. യുവതിയെ കഴുത്തറുത്തും മകനെ ഫാനില്‍ കെട്ടിതൂക്കിയുമാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബിഹാറിലെ മുസാഫര്‍നഗര്‍ സ്വദേശിയായ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു.

മധ്യ ദില്ലിയിലെ പ്രേംനഗറിലാണ് സംഭവം നടന്നത്. പച്ചക്കറി വില്‍പ്പനക്കാരനായ കൗമാരക്കാരന്‍ സഹോദരന്റെ ഭാര്യക്കും കുടുംബത്തോടുമൊപ്പം കഴിഞ്ഞ 20 ദിവസമായി ദില്ലിയില്‍ താമസിച്ചുവരികയായിരുന്നു. മുറിയ്ക്കുള്ളില്‍ 26കാരിയായ യുവതിയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൊല്ലപ്പെട്ടവരുടെ മുറിയില്‍ അവസാനം എത്തിയത് കൗമാരക്കാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കൊലപാതകത്തിന് തൊട്ടുമുന്‍പ് കൗമാരക്കാരന്‍ പകര്‍ത്തിയ സെല്‍ഫിയും കണ്ടെത്തി. കൗമാരക്കാരന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതോടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ കാലില്‍ കടിയേറ്റതിന്റെ പാടുകളും മുഖത്തും കഴുത്തിലും മുറിവുകളുമുണ്ടായിരുന്നു.

യുവതിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള ആഴമേറിയ മുറിവ് ഉണ്ടായിരുന്നു. ഇവരുടെ നാല് വയസ്സുകാരനായ മകനെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.







Tags:    

Similar News