രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തും: സോണിയാ ഗാന്ധി

രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്‌ക്കെതിരേ കോണ്‍ഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും.

Update: 2019-12-11 17:09 GMT

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ പാസാക്കിയ ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് മേല്‍ ഇടുങ്ങിയ ചിന്താഗതിയും കടുംപിടിത്തവുമുള്ള ശക്തികള്‍ നേടിയ വിജയമാണിതെന്നും അവര്‍ ആരോപിച്ചു.

രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്‌ക്കെതിരേ കോണ്‍ഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും. നമ്മുടെ പൂര്‍വികര്‍ പോരാട്ടം നടത്തിയത് ഏത് ആശയത്തിന് വേണ്ടിയാണോ അവയെ എല്ലാം വെല്ലുവിളിക്കുന്നതാണ് ബില്‍. ദേശീയതയ്ക്ക് മതം നിര്‍ണായക ഘടകമാകുന്ന ഇന്ത്യയുടെ സൃഷ്ടിക്ക് ഇത് കാരണമാകുമെന്നും സോണിയ പ്രസ്താവനയില്‍ ആരോപിച്ചു.

ദേശീയ പൗരത്വ ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെയാണ് സോണിയയുടെ പ്രതികരണം വന്നത്. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും ഭേദഗതികളും വോട്ടിനിട്ട് തള്ളി.

പുതിയ നിയമപ്രകാരം പാക്കിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

Tags:    

Similar News