ബിജെപിയെ ഞെട്ടിച്ച് കര്‍ണാടകത്തില്‍ വിമതന്റെ വിജയം

11,486 വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തിലാണ് ശരത് ഇവിടെ ജയിച്ചത്. അയോഗ്യനാക്കപ്പെട്ട എംഎല്‍എ എംടിബി നാഗരാജായിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ഥി.

Update: 2019-12-09 12:23 GMT

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ ബിജെപി വിജയമുറപ്പിച്ചുവെങ്കിലും ബിജെപിയെ വെട്ടിലാക്കി വിജയിച്ചുകയറിയ വിമതനെക്കുറിച്ചാണ് ഇപ്പോള്‍ രാഷ്ട്രീയവൃത്തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ബംഗളൂരു റൂറലിലെ 178ാം നമ്പര്‍ മണ്ഡലമായ ഹോസ്‌കോട്ടെയിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളെ മറികടന്ന് ശരത് ബച്ചെഗൗഡ എന്ന മുന്‍ ബിജെപി നേതാവ് വിജയിച്ചുകയറിയത്.

11,486 വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തിലാണ് ശരത് ഇവിടെ ജയിച്ചത്. അയോഗ്യനാക്കപ്പെട്ട എംഎല്‍എ എംടിബി നാഗരാജായിരുന്നു പ്രധാന എതിര്‍ സ്ഥാനാര്‍ഥി. കഴിഞ്ഞതവണ കോണ്‍ഗ്രസില്‍ നിന്നു മത്സരിച്ച നാഗരാജ് ബിജെപി സ്ഥാനാര്‍ഥിയായാണ് ഇത്തവണ ജനവിധി തേടിയത്. കഴിഞ്ഞതവണ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചിരുന്നെങ്കിലും നാഗരാജ് കൂറുമാറി ബിജെപിയിലേക്കു പോവുകയായിരുന്നു.

2013ലും കോണ്‍ഗ്രസിനു തന്നെയായിരുന്നു ഇവിടെ വിജയം. 7,139 വോട്ടുകള്‍ക്കായിരുന്നു അവരുടെ വിജയം. പല എക്‌സിറ്റ് പോളിലും ശരത്തിനു തന്നെയായിരുന്നു വിജയം പ്രവചിച്ചിരുന്നത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍തന്നെ ശരത്തിനെ ബിജെപി ഭയപ്പെട്ടിരുന്നു. യുഎസില്‍ നിന്ന് എംഎസ് പൂര്‍ത്തിയാക്കിയ ശരത്, ബംഗളൂരുവിലെ നൂട്രാസ്യൂട്ടിക്കല്‍ കമ്പനിയില്‍ ചീഫ് എക്‌സിക്യൂട്ടീവാണ്.

Tags:    

Similar News