ചരിത്രംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്: 41 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്

ബംഗാളിലെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രഖ്യാപിച്ചത്. പ്രഫ. സുഗത ബോസ് ഉള്‍പ്പെടെ അഞ്ച് സിറ്റിങ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്.

Update: 2019-03-12 18:00 GMT

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ വനിതകള്‍ക്ക് 41 ശതമാനം സീറ്റ് നീക്കിവച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രഖ്യാപിച്ചത്. പ്രഫ. സുഗത ബോസ് ഉള്‍പ്പെടെ അഞ്ച് സിറ്റിങ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് 33 ശതമാനം നീക്കിവയ്ക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്‌നായിക് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ച് 41 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് മാറ്റിവച്ചുള്ള പ്രഖ്യാപനം വന്നത്. ബങ്കുറയില്‍ നിന്നുള്ള സിറ്റിങ് എംപിയും നടിയുമായ മൂണ്‍ മൂണ്‍ സെന്‍ അസന്‍സോളില്‍ കേന്ദ്രസഹമന്ത്രി ബാബുള്‍ സുപ്രിയോയെ നേരിടും. നടിമാരായ നുസ്രത് ജഹാന്‍, മിമി ചക്രവര്‍ത്തി എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.

മുന്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി ബാരക്‌പോരില്‍ നിന്ന് മല്‍സരിക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്നു മല്‍സരിക്കുന്നത്. റായ്ഗഞ്ചില്‍ കനയ്യലാല്‍ അഗര്‍വാളും മാല്‍ഡ ഉത്തറില്‍ മുന്‍ കോണ്‍ഗ്രസ് എംപി മൗസം നൂറുമാണ്് മല്‍സരിക്കുന്നത്. കൃഷ്ണനഗറില്‍ മോഹുവ മിത്ര മല്‍സരിക്കും. മമത ബാല താത്തൂര്‍ ബോന്‍ഗാവില്‍ നിന്നും മല്‍സരിക്കും. നടനും ഗതലിലെ എംപിയുമായ ദീപക് അധികാരിയും മല്‍സര രംഗത്തുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാക്കള്‍ വിളിച്ചാല്‍ പ്രചാരണത്തിന് പോവുമെന്ന് മമത പറഞ്ഞു. അഖിലേഷ് യാദവിനും മായാവതിക്കും മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. വേണ്ടി വന്നാല്‍ വാരണാസിയില്‍ പ്രചാരണത്തിനെത്തും. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗത്തില്‍ താന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയാണെന്നും മമത വ്യക്തമാക്കി.

Tags:    

Similar News