നായാട്ടിനിടെ യുവാവ് വെടിയേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലിസ്; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2022-05-31 12:43 GMT

മലപ്പുറം: പെരിന്തല്‍മണ്ണയ്ക്കടുത്ത് കാട്ടുപന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയ്ക്കടുത്ത് ചട്ടിപ്പറമ്പില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആക്കിപ്പറമ്പ് സ്വദേശി കണക്കയില്‍ ഇര്‍ഷാദ് എന്ന സാനുവാണ് മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ അശ്ക്കര്‍ അലി, സനീഷ് എന്നിവര്‍ അപകട ശേഷം ഇര്‍ഷാദിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ച് രക്ഷപ്പെട്ടിരുന്നു.

ഇവരാണ് അറസ്റ്റിലായത്. ഉന്നം തെറ്റി വെടികൊണ്ടാണ് അപകടമെന്നായിരുന്നു പോലിസിന്റെ പ്രാഥമിക നിഗമം. എന്നാല്‍, അങ്ങനെയല്ല അപകമെന്നാണ് ഇപ്പോള്‍ പോലിസ് കണ്ടെത്തിയിരിക്കുന്നത്. അശ്ക്കറാണ് വെടിവച്ചതെന്ന് കോട്ടയ്ക്കല്‍ സിഐ എം കെ ഷാജി പ്രതികരിച്ചു. ഇയാള്‍ കാടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ തോക്ക് കണ്ടെത്തിയതായും സിഐ അറിയിച്ചു.

സ്വകാര്യവ്യക്തിയുടെ കാട്ടുപന്നി ശല്യമുള്ള മേഖലയില്‍ പന്നിവേട്ടയ്ക്ക് പോയതിനിടെയായിരുന്നു അപകടം. പ്രതികളെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി പോലിസ് അറിയിച്ചു. ഇതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News