ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകന്റെ മരണം: പോലിസുകാര്‍ നടത്തിയ കൊലപാതകമെന്ന് കുടുംബം

Update: 2020-11-14 06:31 GMT

ഉന്നാവൊ: മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം. 25 വയസ്സുള്ള മാധ്യമപ്രവര്‍ത്തകന്‍ സൂരജ് പാണ്ഡെയെയാണ് കഴിഞ്ഞ ദിവസം ഉന്നാവൊ ജില്ലയിലെ കൊത്ത്‌വാലി പ്രദേശത്തെ റയില്‍വേ ട്രാക്കില്‍ നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൂരജ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലിസിന്റെ നിഗമനം. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.

കൊലപാതകമാണെന്നതിന് തെളുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുവരെയുള്ള അറിവനുസരിച്ച് ആത്മഹത്യയാണെന്നും ഉന്നാവൊ എസ്പി സുരേഷ് റാവു കെ കുല്‍ക്കര്‍ണി മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നാവൊയില്‍ ഒരു ഹിന്ദി മാധ്യമത്തിന്റെ ലേഖകനാണ് കൊല്ലപ്പെട്ട സൂരജ്.

മകന്റെ മരണം കൊലപാതകാണെന്ന പരാതിയുമായി മതാവ് ലക്ഷ്മി പാണ്ഡെ പോലിസിനെ സമീപിച്ചു. കൊത്ത്‌വാലി സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥയായ സൂനീത ചൗരസ്യയും കോണ്‍സ്റ്റബില്‍ അമര്‍ സിങ്ങുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ആരോപണം. എന്നാല്‍ കൊലപാതകത്തിന്റെ സൂചനകളൊന്നുമില്ലെന്നും ട്രയിന്‍ തട്ടിയതുകൊണ്ടുണ്ടായ പരിക്കുകളാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സൂചിപ്പിക്കുന്നതായും പോലിസ് പറയുന്നു.

മാതാവിന്റെ പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതാനും പേരെ പ്രതിചേര്‍ത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ സൂനീത ചൗരസ്യയും അമര്‍ സിങ്ങും പ്രതിയാണ്.

തന്റെ മകന്‍ തൊഴിലിന്റെ ഭാഗമായാണ് സുനീതയെ പരിചയപ്പെട്ടതെന്നും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും ലക്ഷ്മി പറഞ്ഞു. എന്നാല്‍ സുനീത അതിഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം ട്രാക്കിലെറിഞ്ഞതെന്നാണ് ലക്ഷ്മിയുടെ ആരോപണം.

സുനീത പലതവണ തന്റെ വീട്ടില്‍ വന്നിരുന്നതായും ലക്ഷ്മി പറയുന്നു. സുനീതയുടെ ഫോണിലേക്ക് സൂരജ് നിരവധി തവണ വിളിച്ചിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാഴാഴ്ച ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് സൂരജ് പുറത്തുപോയത്. കുറേ കഴിഞ്ഞ് വിളിച്ചനോക്കിയപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. സംശയം തോന്നിയ ലക്ഷ്മി പോലിസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

Similar News