അയോധ്യയില്‍ നവംബര്‍ 17ന് മുമ്പ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി എംഎല്‍എ
സുപ്രിംകോടതി കേസില്‍ വിധി പറയാന്‍ സാധ്യതയുള്ള നവംബര്‍ 17ന് മുമ്പായി രാമക്ഷേത്രം പണിയുമെന്നാണ് എംഎല്‍എയുടെ അവകാശവാദം.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ വാദം കേള്‍ക്കല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. ബാബരി മസ്ജിദ് ഭൂമിയില്‍ നവംബര്‍ 17ന് മുമ്പായി രാമക്ഷേത്രം പണിയുമെന്ന് രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഗ്യാന്‍ചന്ദ് പ്രകാശ് ആണ് പ്രഖ്യാപിച്ചത്. സുപ്രിംകോടതി കേസില്‍ വിധി പറയാന്‍ സാധ്യതയുള്ള നവംബര്‍ 17ന് മുമ്പായി രാമക്ഷേത്രം പണിയുമെന്നാണ് എംഎല്‍എയുടെ അവകാശവാദം.
പാലിയില്‍ രാംലീല ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കവെയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന. സുപ്രിംകോടതിയില്‍ നടക്കുന്ന വാദം ഒക്ടോബര്‍ 17ന് അവസാനിക്കും. അന്നുതന്നെ രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കും. ഈ വര്‍ഷം വളരെ അനുകൂലവും ശുഭകരവുമാണെന്നും ബിജെപി എംഎല്‍എ പറഞ്ഞു. സുപ്രിംകോടതിയിലെ കേസില്‍ മുസ്‌ലിം വിഭാഗത്തിന്റെ വാദം ഈ മാസം 14ന് പൂര്‍ത്തിയാകും. ഹിന്ദു വിഭാഗങ്ങളുടെ വാദം 16നും അവസാനിക്കും. അന്തിമ വാദം ഒക്ടോബര്‍ 17ന് അവതരിപ്പിക്കാം. നവംബര്‍ 17ന് വിധി പ്രഖ്യാപിച്ചേക്കാം. അന്നാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്എ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അയോധ്യ കേസ് പരിഗണിക്കുന്നത്.കേസില്‍ നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.