നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Update: 2021-11-06 02:29 GMT

കൊച്ചി: ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പോലിസ് പറഞ്ഞു. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.

മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയ ശേഷമാണ് വഴി തടഞ്ഞതെന്ന് ജോസഫിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വഴിതടയലില്‍ കുടുങ്ങിയവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടന്‍ അഭിനയിക്കേണ്ടത് റോഡില്‍ അല്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. വഴിതടയല്‍ സമരത്തിനിടയിലും ഗതാഗതത്തിന് കൃത്യമായി പോലിസ് സൗകര്യം ഒരുക്കിയിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാലിതെന്നും കോടതി പരിഗണിച്ചില്ല.

ജോജുവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ചില നേതാക്കള്‍ വീണ്ടും രൂക്ഷവിമര്‍ശനം നടത്തിയതോടെ നടന്‍ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടര്‍ന്നെന്നും ഇതില്‍ ഇടപെടല്‍ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ജോജുവിന്റെ ആവശ്യം. ഹര്‍ജിയെ കോടതിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതിയുടെ ജാമ്യം റദ്ദാക്കണോ എന്നതിലടക്കം കൃത്യമായ വിവരങ്ങള്‍ വ്യക്തമാക്കാത്ത ഹര്‍ജി തള്ളണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

Tags:    

Similar News