നിര്‍ഭയപ്രതികള്‍ തൂക്കിക്കൊലയ്ക്കു മുമ്പ് കുളിച്ചില്ല, പ്രഭാത ഭക്ഷണം കഴിച്ചില്ല, വസ്ത്രങ്ങള്‍ മാറിയില്ല

മുകേഷ് സിങ് തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനുള്ള സമ്മതിപത്രവും അധികാരികള്‍ക്ക് നല്‍കി. വിനയ് ശര്‍മ താന്‍ വരച്ച പെയിന്റിങ്ങുകള്‍ ജയിലല്‍ സൂപ്രണ്ടിന് നല്‍കി.

Update: 2020-03-20 07:51 GMT

ന്യൂഡല്‍ഹി: കൊറോണ രോഗബാധയ്ക്കിടയിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ ഉറ്റുനോക്കിയ വിധിയാണ് നിര്‍ഭയ കേസിലേത്. ഇന്നലെ അര്‍ധരാത്രിയില്‍ ശിക്ഷ മാറ്റിവെപ്പിക്കാനുള്ള പ്രതികളുടെ അപേക്ഷ തള്ളുന്നതുവരെ വിധി നടപ്പാക്കുന്നതിലെ അനിശ്ചിതത്വം തുടര്‍ന്നിരുന്നു. അതേ അനിശ്ചിതത്തിലൂടെ പ്രതികളും കടന്നുപോയിരിക്കും. തങ്ങളുടെ അവസാന അപേക്ഷ സുപ്രിം കോടതി തള്ളിയ വിവരം നാല് പേരെയും ജയില്‍ അധികൃതര്‍ അപ്പപ്പോള്‍ അറിയിച്ചിരുന്നു.

അതിരാവിലെ വിധി നടപ്പാക്കും മുമ്പ് നാല് പേര്‍ക്കും പ്രഭാത ഭക്ഷണം നല്‍കിയെങ്കിലും ആരും കഴിച്ചില്ല, ചായയും കുടിച്ചില്ല. നാല് പേരും അവസാനമായി കുളിക്കാനും തയ്യാറായില്ല. തലേ നാള്‍ ധരിച്ച അതേ വസ്ത്രത്തോടെയാണ് തൂക്കുമരത്തിലേക്ക് നടന്നത്.

ജയില്‍ അധികൃതര്‍ പറഞ്ഞതനുസരിച്ച് മുകേഷ് സിങ്ങും വിനയ് ശര്‍മ്മയും തലേ ദിവസം ഭക്ഷണം സമയത്തു തന്നെ കഴിച്ചു. റൊട്ടിയു ദാലും സബ്ജിയുമായിരുന്നു വിഭവങ്ങള്‍. എന്നാല്‍ അക്ഷയ് സിങ്ങ് താക്കൂറും പവന്‍ ഗുപ്തയും അത്താഴം കഴിച്ചില്ല. എന്നാല്‍ താക്കൂര്‍ വൈകീട്ട് ഒരു ചായ കഴിച്ചു.

മുകേഷ് സിങ് തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനുള്ള സമ്മതിപത്രവും അധികാരികള്‍ക്ക് നല്‍കി. വിനയ് ശര്‍മ താന്‍ വരച്ച പെയിന്റിങ്ങുകള്‍ ജയിലല്‍ സൂപ്രണ്ടിന് നല്‍കി.

തൂക്കിലേറ്റശേഷം നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ദീന്‍ദയാല്‍ ആശുപത്രിയിലെത്തിച്ചു.

മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്.

2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് നിര്‍ഭയ എന്ന് മാധ്യമങ്ങള്‍ പേരിട്ടുവിളിച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. കേസില്‍ ഒന്നാം പ്രതി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവ്ശിക്ഷയ്ക്കു ശേഷം മോചിതനായി.




Tags:    

Similar News